കേരളം

kerala

വടകരയും ധർമടവും, രമയും വാളയാർ പെൺകുട്ടികളുടെ അമ്മയും

By

Published : Mar 16, 2021, 7:05 PM IST

വടകരയില്‍ ഉപാധികളില്ലാതെ ആർഎംപിക്ക് പിന്തുണ നല്‍കുന്നതിലൂടെ കൃത്യമായ രാഷ്ട്രീയ പോരാട്ടത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇതുവരെ ധർമടത്ത് യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ വാളയാർ പെൺകുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കുമോ എന്ന ചർച്ചയും ഉയരുന്നുണ്ട്.

election special
വടകരയും ധർമടവും, രമയും വാളയാർ പെൺകുട്ടികളുടെ അമ്മയും

"കെകെ രമ ഒരു പ്രതീകമാണ്. വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന്‍റെ ഇരയാണ് അവർ". പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഏറ്റവും ഒടുവിലത്തെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ തുടക്കം ഇങ്ങനെയാണ്. "വടകരയില്‍ ഇടതുമുന്നണിയെ നേരിടുന്ന പ്രിയപ്പെട്ട കെകെ രമയ്ക്ക് യുഡിഎഫിന്‍റെയും എന്‍റെയും പിന്തുണ വാഗ്‌ദാനം ചെയ്യുന്നു". ഇങ്ങനെയാണ് ആ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. കെകെ രമ വടകരയില്‍ സ്ഥാനാർഥിയായാല്‍ പിന്തുണയ്ക്കാമെന്ന് നേരത്തെ തന്നെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നതാണ്. കഴിഞ്ഞ ദിവസം വരെ മത്സരിക്കാനില്ലെന്നാണ് രമ പറഞ്ഞിരുന്നത്.

പക്ഷേ സ്വന്തം പാർട്ടിയായ ആർഎംപിയുടെ പ്രഖ്യാപനം വരും മുൻപേ തന്നെ രമ വടകരയില്‍ സ്ഥാനാർഥിയാകുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അതോടെ സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി വടകര മാറുകയാണ്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട മനയത്ത് ചന്ദ്രനാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാർഥിയായി വടകരയില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ 9511 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജെഡിഎസ് സ്ഥാനാർഥിയായി മത്സരിച്ച സികെ നാണു മണ്ഡലം എല്‍ഡിഎഫിന് േവണ്ടി നിലനിർത്തിയത്. ആർഎംപിക്ക് വേണ്ടി കെകെ രമയും വടകരയില്‍ മത്സരിച്ചിരുന്നു. സികെ നാണുവിന് 49,211 വോട്ടുകൾ ലഭിച്ചപ്പോൾ മനയത്ത് ചന്ദ്രന് 39,700 വോട്ടുകളും രമയ്ക്ക് 20504 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ രണ്ട് മുന്നണികളിലായി മത്സരിച്ച ജെഡിഎസും എല്‍ജെഡിയും ഇത്തവണ ഒന്നിച്ചു മത്സരിക്കുമ്പോൾ കഴിഞ്ഞ തവണ രണ്ടായി മത്സരിച്ച ആർഎംപിയും യുഡിഎഫും ഇത്തവണ ഒന്നിച്ചാണെന്ന പ്രത്യേകതയുമുണ്ട്.

വടകരയില്‍ ഉപാധികളില്ലാതെ ആർഎംപിക്ക് പിന്തുണ നല്‍കുന്നതിലൂടെ കൃത്യമായ രാഷ്ട്രീയ പോരാട്ടത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്‍റെ ഭാര്യയെ നേരിട്ട് മത്സര രംഗത്തിറക്കി കൊലപാതക രാഷ്ട്രീയം ചർച്ചയാക്കാമെന്നും അതുവഴി മലബാറില്‍ സിപിഎമ്മിന് എതിരെ ശക്തമായ മത്സരത്തിന് അവസരമൊരുക്കാമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. ഇതേ സാഹചര്യം തന്നെയാണ് ധർമടം മണ്ഡലത്തിലും രൂപപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധർമടം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കിയതോടെ പൊലീസിന് എതിരെ ഉയർന്ന ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് എതിരെ ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമം നടത്തുന്നത്. മക്കൾക്ക് നീതി നല്‍കാമെന്ന് വാക്ക് പറഞ്ഞ മുഖ്യമന്ത്രി ഈ നിമിഷം വരെ തന്നെ ചതിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് പറഞ്ഞത്. മുഖ്യമന്ത്രിയുടെ കാല് പിടിച്ച് താൻ നീതി ചോദിച്ചതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ സ്ഥാനാർഥി പ്രഖ്യാപനം നടത്തിക്കൊണ്ട് പറയുകയുണ്ടായി.

ഇതുവരെ ധർമടത്ത് യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ വാളയാർ പെൺകുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കുമോ എന്ന ചർച്ചയും ഉയരുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞത് ധർമടത്തെ രാഷ്‌ട്രീയ ചിത്രം കൂടുതല്‍ വ്യക്തമാക്കുന്നതാണ്. വാളയാർ അമ്മയുടെ സ്ഥാനാർഥിത്വത്തിന് പിന്നില്‍ കോൺഗ്രസും ബിജെപിയുമാണെന്നും എകെ ബാലൻ ആരോപിച്ചു.

ABOUT THE AUTHOR

...view details