കേരളം

kerala

Thanthri Samajam Explanation | ജാതിവിവേചന പരാമർശം കുത്തിപ്പൊക്കിയത് രാഷ്ട്രീയ ദുഷ്ടലാക്ക്; വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം

നട തുറന്നിരിക്കുന്ന സമയം ആയതിനാൽ പൂജാരിമാർ ക്ഷേത്രാചാരം പാലിക്കാൻ ശ്രമിച്ചതാണ്. ആരോപണം ക്ഷേത്ര സംസ്കാരത്തിന്‍റെ ഉന്മൂലനം ലക്ഷ്യം വച്ചെന്നും തന്ത്രി സമാജം ആരോപിക്കുന്നു.

By ETV Bharat Kerala Team

Published : Sep 20, 2023, 11:06 PM IST

Published : Sep 20, 2023, 11:06 PM IST

Etv Bharat
Thanthri Samajam Explanation on Caste Discrimination Statement

കണ്ണൂർ: തനിക്ക് ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ രാധാകൃഷ്ണന്‍റെ പരാമർശത്തെ തുടർന്ന് വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം (Thanthri Samajam Explanation on Caste Discrimination Statement of K Radhakrishnan). മന്ത്രിയുടെ പരാമര്‍ശം തെറ്റിധാരണ മൂലം സംഭവിച്ചതെന്നാണ് സമാജത്തിന്‍റെ വിശദീകരണം. നട തുറന്നിരിക്കുന്ന സമയം ആയതിനാൽ പൂജാരിമാർ ക്ഷേത്രാചാരം പാലിക്കാൻ ശ്രമിച്ചതാണ്. ആരോപണം ക്ഷേത്ര സംസ്കാരത്തിന്‍റെ ഉന്മൂലനം ലക്ഷ്യം വച്ചെന്നും തന്ത്രി സമാജം ആരോപിക്കുന്നു. സാമുദായിക ഐക്യം തകർക്കുക എന്നുള്ള ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങളിൽ വിശ്വാസികൾ വീണുപോകരുത് എന്ന് തുടങ്ങിക്കൊണ്ടാണ് വിശദീകരണക്കുറിപ്പ് ആരംഭിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതിനെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണൻ പൊതുവേദിയിൽ തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് മന്ത്രി വീണ്ടും തുറന്ന് പറഞ്ഞത്.

"ഞാന്‍ ഒരു ക്ഷേത്രത്തില്‍ പരിപാടിക്ക് പോയി. ആ ക്ഷേത്രത്തില്‍ ചെന്ന സന്ദര്‍ഭത്തില്‍ അവിടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാന പൂജാരി വിളക്ക് കത്തിച്ചു കൊണ്ടു വന്നു. വിളക്ക് എന്‍റെ കൈയില്‍ തരാതെ അദ്ദേഹം തന്നെ കത്തിച്ചു. അപ്പോള്‍ ആചാരമായിരിക്കും എന്നു കരുതി മാറി നിന്നു. അതിന് ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് കൈമാറി. അയാളും കത്തിച്ചു. അപ്പോഴും ഞാന്‍ കരുതിയത് എനിക്ക് തരുമെന്നാണ്. തന്നില്ല, പകരം വിളക്ക് നിലത്തുവെച്ചു. ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ വിചാരിച്ചത്"- എന്നായിരുന്നു മന്ത്രിയുടെ തുറന്നു പറച്ചിൽ.

തന്ത്രി സമാജത്തിന്‍റെ പ്രസ്താവനയുടെ പൂർണ്ണ രൂപം:

സാമുദായിക ഐക്യം തകർക്കുക എന്നുള്ള ലക്ഷ്യത്തോടെയുള്ള ദുരുദ്ദേശപരമായ വിവാദ വിഷയങ്ങളില്‍ ക്ഷേത്ര വിശ്വാസികൾ അകപ്പെട്ടുപോകരുത്.

ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നതിനെ അയിത്തം ആചരണമായി ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലം മാത്രമാണ്. കേരളാചാരപ്രകാരം ക്ഷേത്രങ്ങളില് പാലിക്കുന്ന ശുദ്ധമെന്നത് തീർത്തും ആത്മീയമായ ഒന്നാണ്. അതൊരിക്കലും ജാതി തിരിച്ചുള്ള വിവേചനമല്ല. ക്ഷേത്ര പൂജാരിമാർ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളത്. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കാറില്ല.

അത് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല. ഇപ്പോൾ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണ്. പ്രസ്തുത ദിവസം ക്ഷേത്രം തന്ത്രിയുടെ അഭാവത്തിൽ അപ്പോൾ മാത്രം വിളക്കു കൊളുത്താൻ നിയുക്തനായ മേൽശാന്തി പൂജയ്ക്കിടയിലാണ് വിളക്കു കൊളുത്തുവാനായി ക്ഷേത്രമുറ്റത്തേക്ക് വരേണ്ടി വന്നത്. വിളക്ക് കൊളുത്തിയ ഉടൻ അദ്ദേഹം പൂജയ്ക്കായി മടങ്ങിപ്പോവുകയും ചെയ്തു.

അദ്ദേഹത്തിന്‍റെ പ്രവർത്തി ഒരിക്കലും അയിത്തം ആചരണത്തിന്‍റെ ഭാഗമായിട്ടല്ല. പൂജ മുഴുവനാക്കുക എന്ന അദ്ദേഹത്തിന്‍റെ കർമ്മം പൂർത്തീകരിക്കുവാനാണ്. പക്ഷേ അദ്ദേഹത്തിന്‍റെ പ്രവർത്തിയെ മന്ത്രി അയിത്തമായി തെറ്റിദ്ധരിക്കുകയും അവിടെ വച്ചു തന്നെ അക്കാര്യത്തിൽ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

സാങ്കേതികമായി അന്ന് അവിടെ അവസാനിച്ച അതേ വിഷയം എട്ട് മാസങ്ങൾക്കിപ്പുറത്ത് കേരളമാകെ ചർച്ചയാകുന്ന വിധത്തിൽ വിവാദമാക്കുന്നതിന് പിന്നിൽ ദുഷ്ടലാക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലബാർ ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം വരെ പ്രവർത്തി ചെയ്തിരുന്ന പൂജാരിമാർക്കെതിരെ അവർ ജനിച്ച ജാതിയെ മാത്രം അടിസ്ഥാനപ്പെടുത്തി ഇപ്പോൾ ഗുരുതരമായ കേസ് ചാർജ്ജ് ചെയ്തിരിക്കുന്നു.

യാഥാർത്ഥ്യം ഇതാണ് എന്നിരിക്കെ മന്ത്രിയുടെ പ്രസ്താവനയെ മുൻനിർത്തി ജാതി, വർണ്ണദ്വേഷം ആരോപിക്കുകയും ക്ഷേത്ര മേൽശാന്തിയും അദ്ദേഹം ഉൾപ്പെടുന്ന സമുദായത്തേയും നിരന്തരം അപമാനിക്കപ്പെടുകയാണ് ഇന്ന് ചിലർ ചെയ്യുന്നത്. തികച്ചും നിർദ്ദോഷമായ ഒരു പ്രവർത്തിയെ ദുർവ്യാഖ്യാനം ചെയ്യുകയും, സമൂഹത്തിൽ സാമുദായിക സ്പർദ്ദ ഉണ്ടാക്കുവാനുമാണ് ഇവിടെ അത്തരക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ അയിത്തം നിലനില്ക്കുന്നു എന്ന പേരില് സമുദായിക ധ്രുവീകരണത്തിനുള്ള നീക്കമായിട്ടേ ഇതിനെ വിലയിരുത്തുവാനാകുള്ളു. ഇത്തരം ദുരുദ്ദേശപരമയ വിവാദങ്ങളിൽ യഥാർത്ഥ ക്ഷേത്ര വിശ്വാസികൾ അകപ്പെട്ടുപോകരുതെന്ന് അഖില കേരള തന്ത്രി സമാജം അഭ്യർത്ഥിക്കുന്നു.

അഖില കേരള തന്ത്രി സമാജം സംസ്ഥാന കമ്മറ്റി യോഗം ക്ഷേത്ര ആചാരങ്ങൾക്ക് എതിരായി നിരന്തരം നടക്കുന്ന ഇത്തരം അപനിർമ്മിതികളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തന്ത്രി സമാജം സംസ്ഥാന അദ്ധ്യക്ഷൻ വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്‍റ് എ.എ ഭട്ടതിരിപ്പാട് ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട്, ജോയിന്‍റ് സെക്രട്ടറി സൂര്യകാലടി പരമേശ്വരൻ ഭട്ടതിരിപ്പാട്, ദിലീപ് വാഴുന്നവർ, ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട്, പെരിഞ്ഞേരി വാസുദേവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

ABOUT THE AUTHOR

...view details