കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ കെട്ടിടത്തില്‍ നിന്ന് കക്കൂസ് മാലിന്യങ്ങൾ തൊട്ടടുത്ത ഓട്ടോ സ്റ്റാൻഡിലേക്ക് ഒലിച്ചിറങ്ങുന്നതായി പരാതി. ഡെങ്കിപ്പനി അടക്കമുള്ള മഴക്കാല രോഗം പടരുന്ന സാഹചര്യത്തിലാണ് പരാതിയുമായി ഓട്ടോ ഡ്രൈവർമാർ രംഗത്ത് എത്തിയത്. ബസ് സ്റ്റാൻഡിലെ പയ്യന്നൂർ ബസുകൾ നിർത്തിയിടുന്ന ഭാഗത്തെ സ്വകാര്യ കെട്ടിടത്തില്‍ നിന്നാണ് മലിന ജലം ഒഴുകുന്നത്. ഈ കെട്ടിടത്തിന്‍റെ മുകൾ നിലയിലുള്ള കക്കൂസ് മാലിന്യങ്ങൾ തൊട്ടു താഴെയുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് ഒലിച്ചിറങ്ങുന്നതായാണ് പരാതി.
തളിപ്പറമ്പില്‍ കക്കൂസ് മാലിന്യം ഓട്ടോ സ്റ്റാൻഡിലേക്ക് ഒഴുകുന്നു; പരാതിയുമായി ഓട്ടോ ഡ്രൈവർമാർ - complaint auto driver
തളിപ്പറമ്പ് ബസ് സ്റ്റാൻഡില്‍ പയ്യന്നൂർ ബസുകൾ നിർത്തിയിടുന്ന ഭാഗത്തെ സ്വകാര്യ കെട്ടിടത്തില്‍ നിന്നാണ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത്
മാലിന്യത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതിനാൽ ഓട്ടോ തൊഴിലാളികൾക്ക് വണ്ടി പാർക്ക് ചെയ്യാനാവാത്ത സ്ഥിതിയാണ്. കൂടാതെ മഴയിൽ വിസർജ്യ ജലം ബസ് സ്റ്റാൻഡിനകത്തേക്ക് ഉൾപ്പെടെ ഒഴുകുന്നു. വിസർജ്യ ജലം തളം കെട്ടിക്കിടക്കുന്നതിനാൽ ഡെങ്കിപ്പനി അടക്കമുള്ള രോഗ ഭീതിയും നിലനിൽക്കുന്നു. വിഷയം ഓട്ടോ തൊഴിലാളികൾ തളിപ്പറമ്പ് നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്ന് ഓട്ടോ തൊഴിലാളികൾ ആരോപിച്ചു. നഗരസഭ അധികൃതർ അടിയന്തര ഇടപെടൽ നടത്തി വിഷയം ഉടൻ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും ഡ്രൈവർമാർ പറഞ്ഞു.