കണ്ണൂർ: തളിപ്പറമ്പ് എളമ്പേരം പാറയിൽ കിണർ വെള്ളത്തിൽ മലിനജലം കലർന്ന് ദുരിതത്തിലായി ഒരു കുടുംബം. 17 വർഷത്തോളമായി എളമ്പേരത്ത് താമസിക്കുന്ന ചിരപ്പുരയിടത്തിൽ നളിനിയുടെ കുടുംബമാണ് സ്വകാര്യ കമ്പനിയിൽ നിന്നും ഒഴുക്കി വിടുന്ന മലിനജലം കിണർ വെള്ളത്തിൽ കലർന്ന് ദുരിതത്തിലായിരിക്കുന്നത്. വർഷങ്ങളായി ഉപയോഗിക്കുന്ന കിണറിൽ ഒന്നരമാസം മുൻപ് ദുർഗന്ധവും നിറ വ്യത്യാസവും ശ്രദ്ധയിൽപെട്ടതോടെയാണ് വെള്ളം പരിശോധന നടത്തിയത്.
കിണറിൽ മലിനജലം കലരുന്നു; ദുരിതത്തിലായി ഒരു കുടുംബം - കണ്ണൂർ
വർഷങ്ങളായി ഉപയോഗിക്കുന്ന കിണറിൽ ഒന്നരമാസം മുൻപ് ദുർഗന്ധവും നിറ വ്യത്യാസവും ശ്രദ്ധയിൽപെട്ടതോടെയാണ് വെള്ളം പരിശോധന നടത്തിയത്.

പരിശോധനയിൽ വെള്ളം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തുകയായിരുന്നു. കമ്പനിയിൽ നിന്നും മലിനജലം റോഡിലൂടെ ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ഈ ജലമാണ് കിണറിൽ കലർന്നതെന്ന് മനസിലായത്. ചപ്പാരപ്പടവ് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കുകയും പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. വർഷങ്ങളായി വേനൽ കാലത്ത് പോലും നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കിണറാണ് ഇതോടെ ഉപയോഗ്യ ശൂന്യമായത്. ആകെയുള്ള കുടിവെള്ള സ്രോതസും മലിനമായതോടെ വേനൽക്കാലം എങ്ങനെ തള്ളി നീക്കുമെന്ന് അറിയാതെ കഴിയുകയാണ് അമ്മയും മകളും അടങ്ങുന്ന ഈ കുടുംബം