കണ്ണൂർ:എൻസിപിയുടെ സിറ്റിങ് സീറ്റായ പാലായുടെ കാര്യത്തിൽ എൻസിപി നേതൃനിരയിലുള്ള അഭിപ്രായ ഭിന്നത വീണ്ടും മറ നീക്കി പുറത്ത് വരുന്നു. പാലാ സീറ്റ് വേണമെന്ന കാര്യത്തിൽ മാണി സി കാപ്പൻ ഉറച്ച് നിൽക്കുകയാണ്. എൽഡിഎഫ് സീറ്റ് വീട്ട് നൽകിയില്ലെങ്കിൽ മുന്നണി വിടുമെന്ന പരോക്ഷ സുചന മാണി സി കാപ്പൻ നൽകി കഴിഞ്ഞു. എന്നാൽ പാല സീറ്റിൻ്റെ കാര്യത്തിൽ പിടിവാശി വേണ്ടെന്ന നിലപാടാണ് എതിർ വിഭാഗത്തിനുള്ളത്.
ദേശീയ നേതൃത്വത്തിനും ഇതേ നിലപാടാണുള്ളതെന്ന് അവർ അഭിപ്രായപ്പെടുന്നു. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം കെ സുരേശൻ മാണി സി കാപ്പൻ്റെ അഭിപ്രായത്തോട് പരോക്ഷമായ വിയോജിപ്പാണ് പ്രകടമാക്കിയത്. എൽഡിഎഫിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു തീരുമാനം ദേശീയ നേതൃത്വത്തിനില്ലെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കെ സുരേശൻ തലശ്ശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.