കണ്ണൂർ: പറശിനിക്കടവ് മമ്പാലയിൽ വയോധികയെ അക്രമിച്ച് രണ്ട് പവൻ സ്വർണ മാല മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് സ്വദേശി സോളമൻ സുന്ദർ പീറ്റർ, മോറാഴ സ്വദേശി ടി. പി. അർഷാദ് എന്നിവരെയാണ് തളിപ്പറമ്പ് സിഐ എൻ. കെ. സത്യനാഥൻ അറസ്റ്റ് ചെയ്തത്. കവർച്ചയ്ക്ക് ഉപയോഗിച്ച കെ. എൽ 13 എജെ 2932 നമ്പർ അവഞ്ചർ ബൈക്കും പൊലീസ് പിടികൂടി.
കണ്ണൂരിൽ വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു; രണ്ട് പേർ അറസ്റ്റിൽ - Gold necklace stolen from elderly woman
അഴീക്കോട് സ്വദേശി സോളമൻ സുന്ദർ പീറ്റർ, മോറാഴ സ്വദേശി ടി. പി. അർഷാദ് എന്നിവരെയാണ് തളിപ്പറമ്പ് സിഐ എൻ. കെ. സത്യനാഥൻ അറസ്റ്റ് ചെയ്തത്. കവർച്ചയ്ക്ക് ഉപയോഗിച്ച കെ. എൽ 13 എജെ 2932 നമ്പർ അവഞ്ചർ ബൈക്കും പൊലീസ് പിടികൂടി.
ഇക്കഴിഞ്ഞ നവംബർ രണ്ടിന് വൈകുന്നേരമാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ സോളമനും അർഷാദും കൂരാകുന്നിൽ രോഹിണി എന്ന വയോധികയെ ആക്രമിച്ച് മാല പൊട്ടിക്കുകയായിരുന്നു. ഇവരെ വഴിയിൽ തള്ളി താഴെയിട്ടതിനുശേഷമാണ് മാല പൊട്ടിച്ചത്. നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും പ്രതികൾ രക്ഷപെട്ടിരുന്നു. രോഹിണി കൂലിപ്പണിക്ക് പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. തുടർന്ന് തളിപ്പറമ്പ് എസ്ഐ പി. സി. സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവഞ്ചർ ബൈക്കാണ് പ്രതികൾ കവർച്ചയ്ക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സോളമനും അർഷാദും പിടിയിലായത്. സംഭവശേഷം പ്രതികൾ കേരളത്തിന് പുറത്ത് ഒളിവിലായിരുന്നു. ഒക്ടോബർ ഏഴിന് നണിയൂർ കനാലിന് സമീപത്തെ മൈലാട്ട് ദേവി എന്ന സ്ത്രീയുടെ രണ്ട് പവൻ മാലയും സമാന രീതിയിൽ കവർന്നതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ഈ സംഭവത്തിൽ മയ്യിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.