കേരളം

kerala

By

Published : Mar 3, 2023, 5:52 PM IST

ETV Bharat / state

കാർ കത്തി ദമ്പതികൾ മരിച്ച സംഭവം; കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായി ഫോറൻസിക് റിപ്പോർട്ട്

തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കാറിൽ പെട്രോളിന്‍റെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചത്.

കണ്ണൂരിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം  കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം  TWO BURNT TO DEATH AS CAR CATCHES FIRE IN KANNUR  ഫോറൻസിക് റിപ്പോർട്ട്  CAR CATCHES FIRE IN KANNUR  Couples died in a car fire in Kannur  FORENSIC REPORT ON KANNUR CAR FIRE INCIDENT  KANNUR CAR FIRE INCIDENT
കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം

കണ്ണൂർ: പ്രസവത്തിനായി ജില്ല ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാർ കത്തി യുവതിയും ഭർത്താവും വെന്തുമരിക്കാനിടയായ സംഭവത്തിൽ കാറിൽ പെട്രോൾ ഉണ്ടായതായി ഫോറൻസിക് റിപ്പോർട്ട്‌. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ദാരുണമായ സംഭവം നടന്നത്. ഭാര്യയുടെ പ്രസവത്തിനായി ജില്ല ആശുപത്രിയിലേക്ക് പോയ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ താമരവളപ്പിൽ പ്രജിത്ത് (34), ഭാര്യ റീഷ (26) എന്നിവരാണ്‌ അപകടത്തിൽ മരിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് 100 മീറ്റർ അകലെ വെച്ച് കാറിന് തീ പിടിക്കുകയായിരുന്നു.

ദാരുണ സംഭവം:കാറിന്‍റെ പിൻസീറ്റിൽ നിന്നാണ് തീ പടർന്നത്. കാറിന്‍റെ പിൻ സീറ്റിൽ ഉണ്ടായിരുന്ന നാലു പേരെ ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. എന്നാൽ മുൻവശത്തെ ഡോർ ലോക്ക് ആയതിനാൽ പ്രജിത്തിനെയും, റിഷയേയും പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ഞെടിയിടയ്‌ക്കുള്ളിൽ ആളിപടർന്ന തീയിൽ പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ രണ്ട് പേരും വെന്ത് മരിക്കുകയായിരുന്നു.

അപകട സമയത്ത് കാറിൽ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. കാറിൽ തീ പടരുന്നത് കണ്ട് പ്രജിത് തന്നെയാണ് പിൻ വശത്തെ ഡോറിന്‍റെ ലോക്ക് എടുത്തത്. ഉടൻ തന്നെ പിറകിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കാറിൽ നിന്ന് പുറത്തിറങ്ങിയതിനാലാണ് വൻ അപകടം ഒഴിവായത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിത്തിൽ വാഹനത്തിൽ പെട്രോളിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പിന്നാലെ കാറിന്‍റെ പിൻസീറ്റിനടിയിൽ കുപ്പിയിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പിന്‍റെയും ഫോറൻസികിന്‍റെയും കണ്ടെത്തൽ എന്ന പേരിൽ വാർത്തകളും പുറത്ത് വന്നിരുന്നു.

പെട്രോൾ സാന്നിധ്യം തള്ളി കുടുംബം: എന്നാൽ പെട്രോളിന്‍റെ സാന്നിധ്യം ഉണ്ടെന്ന വാർത്തക്കെതിരെ മരണപെട്ടവരുടെ കുടുംബം രംഗത്തെത്തിയിരുന്നു. അപകടത്തിൽ പെട്ട കാറിൽ സൂക്ഷിച്ചിരുന്നത്‌ കുടിവെള്ളമാണെന്നും തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും മരിച്ച റീഷയുടെ അച്ഛൻ കെ.കെ വിശ്വനാഥൻ പറഞ്ഞിരുന്നു. കാറിൽ നിന്ന് എടുത്തു ചാടിയതു കൊണ്ടാണ് പിറകിലുണ്ടായിരുന്ന മൂന്നു പേരെ രക്ഷിക്കാനായതെന്നും വിശ്വനാഥൻ സൂചിപ്പിച്ചിരുന്നു.

പിന്നാലെ സംഭവത്തിൻ്റെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും രംഗത്തെത്തിയിരുന്നു. തുടർന്ന് കാറിൽ പെട്രോൾ കുപ്പി കണ്ടെത്തിയെന്ന വാർത്ത നിഷേധിച്ച് മോട്ടോർ വാഹന വകുപ്പും രംഗത്തെത്തി. എന്നാൽ അന്നത്തെ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് കോടതിയിൽ ഇന്ന് സമർപ്പിച്ച റിപ്പോർട്ട്.

ALSO READ:കണ്ണൂരില്‍ ഓടുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ട് പേര്‍ മരിച്ചു

കാറിന്‍റെ പിറകുവശത്തെ കാമറയും അതിന്‍റെ സിസ്റ്റവും അധികമായി ഘടിപ്പിച്ചതായിരുന്നു. ഇതിൽ നിന്നുണ്ടായ ഷോട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണമെന്നാണ് നിഗമനം. കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നത് അഗ്‌നി ബാധയുടെ ആക്കം കൂട്ടി.

അതേസമയം മോട്ടോർ വാഹന വകുപ്പ്, ഫോറൻസിക്, പൊലീസ് ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണം പൂർത്തിയാകുന്ന മുറക്ക് മാത്രമേ അപകട കാരണവും വാഹനത്തിൽ തീ പടരാനുള്ള കാരണവും കണ്ടു പിടിക്കാൻ കഴിയുകയുള്ളു എന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

ALSO READ:കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം: തീ ആളിപ്പടരാൻ കാരണം വണ്ടിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ

ABOUT THE AUTHOR

...view details