കേരളം

kerala

ETV Bharat / state

വിട പറഞ്ഞത് സാധാരണക്കാരന്‍റെ പ്രിയ പാട്ടുകാരൻ

കലാ സമിതികളിലൂടെയാണ് എരഞ്ഞോളി മൂസ എന്ന പാട്ടുകാരന്‍റെ വളർച്ച. നൂറുകണക്കിന് മാപ്പിളപാട്ടുകള്‍ ആലപിക്കുകയും രചിക്കുകയും ചെയ്ത എരിഞ്ഞോളി മൂസ വിദേശത്തും സ്വദേശത്തുമായി മൂവായിരത്തിലധികം വേദികളിൽ പാടിയിട്ടുണ്ട്

By

Published : May 6, 2019, 5:35 PM IST

വിട പറഞ്ഞത് സാധാരണക്കാരന്‍റെ പ്രിയ പാട്ടുകാരൻ

മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഗായകരില്‍ ഒരാളായിരുന്നു എരഞ്ഞോളി മൂസ. കല്യാണവീടുകളില്‍ പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ നിന്ന് പാടി തുടങ്ങി ഗള്‍ഫ്നാടുകളില്‍ മുന്നൂറിലധികം വേദികളില്‍ പാടിയ മാപ്പിളപ്പാട്ട് ഗായകനായിരുന്നു അദ്ദേഹം.

എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്‍റെയും മകനായി 1940 മാർച്ച് 18നാണ് മൂസയുടെ ജനനം. കഷ്ടപ്പാടുകളില്‍ നിന്നാണ് അദ്ദേഹം സംഗീത ലോകത്തേക്കെത്തിയത്. 'വലിയകത്ത് മൂസ' എന്നായിരുന്നു ആദ്യ കാലങ്ങളില്‍ മൂസ അറിയപ്പെട്ടിരുന്നത്. പ്രമുഖ സംഗീതജ്ഞൻ ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ട് വർഷം സംഗീതം പഠിച്ചു. രാഘവൻ മാസ്റ്ററാണ് അദ്ദേഹത്തെ ആദ്യമായി ആകാശവാണിയിൽ പാടിച്ചത്. അക്കാലം മുതലാണ് എരഞ്ഞോളി മൂസ എന്ന പേര് പ്രസിദ്ധമാകുന്നത്. 1974 ല്‍ അബുദാബിയിലാണ് അദ്ദേഹം ആദ്യമായി ഗള്‍ഫില്‍ പാടാനെത്തുന്നത്. അവിടന്നങ്ങോട്ട് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും സന്ദര്‍ശിച്ചു. മൂന്നൂറിലേറെ വിദേശ യാത്രകള്‍ നടത്തി, ഗള്‍ഫ് നാടുകളില്‍ മാത്രം ആയിരം വേദികളില്‍ ഗാനങ്ങള്‍ ആലപിച്ച്, മസ്കറ്റില്‍ സ്വന്തം പേരില്‍ ഒരു ജംഗ്ഷന്‍ തന്നെയുമുള്ള ഗായകനായിരുന്നു മൂസ. വാനോളം വളർന്നിട്ടും അഹങ്കാരം തൊട്ട് തീണ്ടാതെ സാധാരണക്കാരുടെ തോളത്ത് കൈയിട്ട് കുശലം ചോദിച്ച് നടക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.

ഗായകൻ എന്നതിലുപരി സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. താൻ താമസിക്കുന്ന ചാലില്‍ പ്രദേശത്ത് മണല്‍ മാഫിയ നടത്തുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളില്‍ അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. മണല്‍ മാഫിയയുടെ അക്രമത്തിനിരയായി ഗുരുതരമായി പരിക്കേറ്റ മൂസക്ക് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. എന്നും മണല്‍ മാഫിയയുടെ ഭീഷണിയുടെ നിഴലിലായിരുന്നു മൂസ. അധികൃതരും വേണ്ട നടപടി കൈക്കൊളാഞ്ഞതോടെ, കുടുംബത്തിന്‍റെ സുരക്ഷയോർത്ത് നീണ്ട അമ്പത് വർഷകാലം താൻ താമസിച്ച ചാലില്‍ പ്രദേശത്തെ വീട്ടില്‍ നിന്ന് താമസം മാറുകയേ അദ്ദേഹത്തിന് നിവർത്തിയുണ്ടായിരുന്നുള്ളു.

പ്രതിസന്ധികളെ പടവുകളാക്കി മൂസ നേടിയതെല്ലാം സമർപ്പണത്തിന്‍റെ അടയാളമായിരുന്നു. സാധാരണക്കാരന്‍റെ പ്രിയ പാട്ടുകാരനെയാണ് എരഞ്ഞോളി മൂസയുടെ വിയോഗത്തിലൂടെ നഷ്ടമായത്.

ABOUT THE AUTHOR

...view details