കണ്ണൂർ : കസ്റ്റഡിയിലായ ഇ ബുൾജെറ്റ് സഹോദരങ്ങളുടെ യൂ ട്യൂബ് ചാനൽ മരവിപ്പിച്ചു. വീഡിയോ ചെയ്യുന്നതിലെ നിയമ ലംഘനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇ ബുൾ ജെറ്റ് സഹോദരന്‍മാരെ അറസ്റ്റുചെയ്യുമ്പോൾ പൊലീസ് മർദിച്ചിട്ടില്ലെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.
ഇക്കാര്യത്തിൽ എന്തെങ്കിലും നിയമലംഘനമുണ്ടായോയെന്ന് പൊലീസ് പരിശോധിക്കും. പരാതി ഉന്നയിക്കാൻ ആർക്കും അവകാശമുണ്ട്. അവർ ചിത്രീകരിച്ച വീഡിയോയിൽ പ്രഥമദൃഷ്‌ട്യാ ഇക്കാര്യം കാണുന്നില്ല. യൂ ട്യൂബര്‍മാരോട് വ്യക്തിപരമായ ഒരു വിരോധവുമില്ല. എന്നാല്‍ അവർ നടത്തിയ നിയമ ലംഘനങ്ങൾ പരിശോധിക്കും.
നിയമവിരുദ്ധത ആഹ്വാനം ചെയ്‌താല്‍ നടപടി
തോക്ക് ഉപയോഗിച്ചുള്ള വീഡിയോ എവിടെ ചിത്രീകരിച്ചതാണെന്ന് അന്വേഷിക്കും. ബിഹാറിലാണെന്നാണ് സൂചന. ഇവർക്ക് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ സ്കൂൾ കുട്ടികളടക്കം പോസ്റ്റിടുന്നുണ്ട്. അഭിപ്രായ വ്യത്യാസം പറയുന്നതിൽ പൊലീസിന് എതിർപ്പില്ല.
എന്നാൽ പൊലീസ് സ്റ്റേഷൻ അക്രമിക്കുക, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുക തുടങ്ങിയവ നടത്തുന്നവർ കുട്ടികളായാലും നടപടിയെടുക്കും.
സംസാരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഈ സംഭവത്തിൽ കൊല്ലത്തും ആലപ്പുഴയിലും രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത വീഡിയോകൾ അന്വേഷണത്തിന്‍റെ ഭാഗമായാണ് മരവിപ്പിച്ചത്. ഡിലീറ്റ് ചെയ്ത വീഡിയോയും പരിശോധിക്കും. ഇവർ പ്രസ് സ്റ്റിക്കർ ഉപയോഗിച്ചതിനെതിരെ നടപടി സ്വീകരിക്കും.