ഇടുക്കി:കുഭമാസത്തിലെ ചൂടിൽ മലയോരമേഖല ഉരുകുകയാണ് ഒപ്പം കാട്ടുതീ പടർന്നു പിടിക്കുന്നത് കർഷകരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മഞ്ഞകുഴി, മുട്ടുകാട് മേഖലയിൽ നിന്നും പടർന്നു കയറിയ കാട്ടുതീയിൽ ബി ഡിവിഷനിലെ രണ്ട് ഏക്കർ ഏലതോട്ടം പൂർണമായും കത്തി നശിച്ചു. മാസ് എന്‍റര്‍പ്രൈസസിന്‍റെ ഉടമസ്ഥതയിലുള്ള തോട്ടമാണ് അഗ്നിക്കിരയായത്. ഏഴ് വർഷം പ്രായമുള്ള 2500 ഏല ചെടികളും 60 തണൽ വൃക്ഷങ്ങളും കത്തി നശിച്ചു. ഒപ്പം ഏലത്തോട്ടത്തിൽ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന ഹോസുകളും അനുബന്ധ ഉപകരണങ്ങളും നശിച്ചു.
മലയോരമേഖലയില്‍ ചൂട് കൂടുന്നു; പലയിടത്തും കാട്ടുതീ - മലയോര വാര്‍ത്തകള്‍
കഴിഞ്ഞ ദിവസങ്ങളിൽ രാജകുമാരി പഞ്ചായത്തിന്‍റെ ബി-ഡിവിഷൻ മേഖലയിൽ ഉണ്ടായ കാട്ടുതീയിൽ രണ്ട് ഏക്കറോളം കൃഷി ഭൂമി കത്തിനശിച്ചു. മാസ് എന്‍റര്‍പ്രൈസസിന്‍റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടവും, കാര്‍ഷിക ഉപകരണങ്ങളുമാണ് കത്തിയമർന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് തോട്ടത്തിന്‍റെ താഴ്‌ഭാഗത്തുനിന്നുമായി തീ പടർന്നു കയറിയത്. ആറ് ഏക്കറുള്ള കൃഷിയിടത്തിലെ രണ്ട് ഏക്കർ കൃഷിയിടം പൂർണമായും കത്തിയത്. നാട്ടുകാരുടെയും തോട്ടം തൊഴിലാളികളുടെയും നേതൃത്വത്തിൽ വെള്ളമൊഴിച്ചും പച്ചില കൊണ്ട് തല്ലിയും തീ കെടുത്തിയതിനാൽ സമീപത്തെ കൃഷിയിടങ്ങളിലേക്ക് തീ പടർന്നില്ല. എന്നാൽ തീയുടെ ചൂടിൽ സമീപത്തെ ചെടികളും കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. ഇടവിളയായി പരിപാലിച്ചു വന്നിരുന്ന കുരുമുളക്, കാപ്പി ചെടികളും കത്തി. സാമൂഹ്യ വിരുദ്ധർ കൃഷിയിടത്തിന് തീയിട്ടതാണെന്ന സംശയത്തെ തുടർന്ന് ഉടമ ശാന്തൻപാറ പൊലീസിൽ പരാതി നൽകി.