ഇടുക്കി: ചിന്നക്കനാൽ ബി.എല്‍ റാവില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി ഒറ്റയാന്‍റെ വിളയാട്ടം. പ്രദേശത്ത് ഏക്കറ് കണക്കിന് കൃഷിയിടങ്ങൾ കാട്ടാന നശിച്ചിപ്പിച്ചതായി നാട്ടുകാർ പരാതിപ്പെടുന്നു. ഭക്ഷണം തേടിയെത്തുന്ന ഒറ്റയാനെ ഭയന്ന് വാഴകള്‍ വെട്ടി നശിപ്പിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കൃഷിയിടങ്ങളിലും വീട്ടു മുറ്റത്തുമായി നട്ടുപരിപാലിക്കുന്ന വിളകളും വാഴയും ലക്ഷ്യം വെച്ചാണ് കൊമ്പന്‍ രാത്രികാലങ്ങളിൽ കാടിറങ്ങിയെത്തുന്നത്.
ചിന്നക്കനാൽ ബി.എല്‍ റാവില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി ഒറ്റയാന്‍റെ വിളയാട്ടം - കാട്ടാന
ഭക്ഷണം തേടിയെത്തുന്ന ഒറ്റയാനെ ഭയന്ന് വാഴകള്‍ വെട്ടി നശിപ്പിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍

കഴിഞ്ഞ എട്ട് ദിവസമായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ഒറ്റയാന്‍ പ്രദേശത്ത് വ്യാപാക നാശം വിതച്ചിരിക്കുകയാണ്. കാട്ടാന വരും എന്ന് പേടിച്ച് പ്ലാവുകളിലെ ചക്കകളും കർഷകർ വെട്ടിക്കളഞ്ഞു. എന്തൊക്കെ ചെയ്തിട്ടും കൊമ്പന്‍ കാടുകയറാന്‍ തയ്യാറായിട്ടില്ല. പ്രദേശത്തെ വന്‍ മരങ്ങളടക്കം കൊമ്പൻ കുത്തി മറിച്ചു. ഏലത്തോട്ടങ്ങളിലും വ്യാപാക നാശമാണ് വിതച്ചിരിക്കുന്നത്. ഏലച്ചെടികള്‍ വ്യാപാകമായി ചവിട്ടി നശിപ്പിച്ചു. കോളനികൾക്ക് സമാനമായ രീതിയില്‍ വീടുകളുള്ള പ്രദേശത്ത് രാത്രികാലത്ത് വീട്ടുമുറ്റത്ത് ആനയെത്തിയതോടെ കഴിഞ്ഞ എട്ട് ദിവസ്സമായി ഇവിടുത്തുകാര്‍ ഉറക്കമില്ലാത്ത അവസ്ഥയിലാണ്.
കാട്ടാന ശല്യം രൂക്ഷമായ അന്ന് മുതല്‍ വനം വകുപ്പിനെ വിവരം അറിയിക്കുന്നുണ്ടെങ്കിലും ഒരിക്കല്‍പോലും അധികൃതര്‍ ഇവിടേക്ക് എത്തിയിട്ടില്ലെന്ന് ഇവർ പറയുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഒറ്റയാനെ കാടുകയറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.