ഇടുക്കി: കൊവിഡ് ജാഗ്രത കർശനമാക്കുന്നതിന്‍റെ ഭാഗമായി മൂന്നാര്‍ മേഖലയില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിച്ചു. ടൗണില്‍ വാഹനമോടിക്കുന്നവരുള്‍പ്പെടെ സാമൂഹിക സമ്പര്‍ക്കത്തിൽ വരുന്നവരെ ഇന്നലെ പരിശോധനക്ക് വിധേയരാക്കി.
മൂന്നാറിലെ വിനോദ സഞ്ചാരികള്‍ ശ്രദ്ധിക്കുക; മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ പിടിവിഴും
സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പ്രാദേശിക ഭരണകൂടം
കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടികൾ കർശനമാക്കാൻ ചൊവ്വാഴ്‌ച സബ് കലക്‌ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. പുതിയ മൂന്നാറിലെ ടാക്‌സി സ്റ്റാന്‍ഡ് പരിസരത്തായിരുന്നു പരിശോധന ക്രമീകരിച്ചിരുന്നത്. റാന്‍ഡം ആന്‍റിജന്‍ പരിശോധനക്കൊപ്പം ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കും മൂന്നാറില്‍ സൗകര്യമൊരുക്കിയിരുന്നു.
ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം എത്തും വരെ പരിശോധനക്കെത്തിയവരോട് നിരീക്ഷണത്തില്‍ കഴിയാൻ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് കാര്യക്ഷമമായി വിതരണം ചെയ്യാനും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനുമാണ് പ്രാദേശിക ഭരണകൂടത്തിന്‍റെ തീരുമാനം. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും കര്‍ശന ജാഗ്രതയും നിരീക്ഷണവുമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.