ഇടുക്കി: ഇടുക്കി കമ്പംമെട്ടില്‍ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആറംഗ സംഘം പിടിയില്‍. ഇടനിലക്കാരനുമായി ബന്ധം സ്ഥാപിച്ച് ആവശ്യക്കാരനെന്ന നിലയില്‍ സമീപിച്ചാണ് പൊലീസ് കള്ളനോട്ട് സംഘത്തെ കുടുക്കിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കള്ളനോട്ട് സംഘത്തെ കുറിച്ച് ജില്ലാ നര്‍ക്കോട്ടിക് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടാനായത്.
ഇടുക്കിയില്‍ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആറംഗ സംഘം പിടിയില്‍ - ഇടുക്കി
ഇടനിലക്കാരനുമായി ബന്ധം സ്ഥാപിച്ച് ആവശ്യക്കാരനെന്ന നിലയില്‍ സമീപിച്ചാണ് പൊലീസ് കള്ളനോട്ട് സംഘത്തെ കുടുക്കിയത്
കള്ളനോട്ട് സംഘത്തിൻ്റെ ഇടനിലക്കാരനുമായി ആവശ്യക്കാരൻ എന്ന നിലയിൽ പൊലീസ് ബന്ധം സ്ഥാപിക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ ആറ് ലക്ഷം രൂപയുടെ കള്ളനോട്ട് തിരികെ നല്‍കാമെന്നായിരുന്നു മാഫിയ അറിയിച്ചത്. സംഘത്തിൻ്റെ വിശ്വാസ്യത ആര്‍ജ്ജിച്ച പൊലീസ് ഇവരെ കമ്പംമെട്ടിലേക്ക് വിളിച്ചു വരുത്തി. ഇവര്‍ക്ക് കൈമാറുന്നതിനായി ഒന്നര ലക്ഷം രൂപയും പൊലീസ് കരുതിയിരുന്നു. എന്നാല്‍ കമ്പംമെട്ടില്‍ എത്തിയ സംഘം പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. വില്‍പ്പനക്ക് എത്തിച്ച പൂക്കള്‍ക്കിടയിലാണ് പണം സൂക്ഷിച്ചിരിക്കുന്നതെന്നാണ് അറിയിച്ചത്. എന്നാല്‍ ഇവിടെ നിന്നും പണം കണ്ടെത്താനായില്ല. പിന്നീട് വിശദമായി ചോദ്യം ചെയ്യുകയും വാഹനത്തിൻ്റെ രഹസ്യ അറയില്‍ നിന്ന് ഒരു ലക്ഷം രൂപയും ഇവര്‍ക്കൊപ്പം എത്തിയ രണ്ട് പേര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്നും രണ്ട് ലക്ഷം രൂപയും കണ്ടെത്തി.
സംഭവത്തില്‍ ഒരു മലയാളിയടക്കം ആറ് പേരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോയമ്പത്തൂര്‍ സ്വദേശി ചുരുളി, ചിന്നമന്നൂര്‍ സ്വദേശി മഹാരാജന്‍, കുമളി സ്വദേശി സെബാസ്റ്റ്യന്‍, കമ്പം സ്വദേശി മണിയപ്പന്‍, വീരപാണ്ടി സ്വദേശി പാണ്ടി, ഉത്തമപാളയം സ്വദേശി സുബ്ബയന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്‌തു.
TAGGED:
ഇടുക്കി