കേരളം

kerala

ETV Bharat / state

ഇത് പാട്ടുറങ്ങാത്ത വീട് ; സംഗീതത്തെ ഹൃദയത്തോട് ചേർത്ത് 90ാം വയസിലും ഈണം തെറ്റാതെ ലക്ഷ്‌മി അമ്മൂമ്മ - കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത

പത്തുവയസ് മുതൽ പാടാൻ തുടങ്ങിയ ലക്ഷ്‌മി തൊണ്ണൂറിലും നിർത്താതെ പാടുന്നു. മുൻ മുഖ്യമന്ത്രി ഇ കെ നായനാർ വരെ ഈ പാട്ട് അടുത്തിരുന്ന് ആസ്വദിച്ചിട്ടുണ്ട്

singer lakshmi  old grandmother kasargode  old grandmother lakshmi  kasargode  kasargode latest news  ലക്ഷ്‌മി അമ്മൂമ്മ  ലക്ഷ്‌മി  ഇ കെ നായനാർ  കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഇത് പാട്ടുറങ്ങാത്ത വീട്; സംഗീതത്തെ ഹൃദയത്തോട് ചേർത്തു വെച്ച് 90ാം വയസിലും ലക്ഷ്‌മി അമ്മൂമ്മ

By

Published : Jun 13, 2023, 9:23 PM IST

ഇത് പാട്ടുറങ്ങാത്ത വീട് ; സംഗീതത്തെ ഹൃദയത്തോട് ചേർത്തുവച്ച് 90ാം വയസിലും ലക്ഷ്‌മി അമ്മൂമ്മ

കാസർകോട് : വയസ് 90, എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ വയ്യ, എന്നാല്‍ കാസർകോട് ഉദിനൂരിലെ കെ.പി ലക്ഷ്‌മിയുടെ സംഗീതത്തിന് പ്രായമില്ല. കാരണം നാട്ടുകാരുടെ ലക്ഷ്‌മി അമ്മൂമ്മ സംഗീതത്തെ ഹൃദയത്തോട് ചേർത്തുവച്ചിരിക്കുകയാണ്.

പാടിത്തുടങ്ങിയാല്‍ അമ്മൂമ്മ എല്ലാം മറക്കും. ഈ പാട്ട് കേട്ടിരിക്കാൻ വരുന്നവർക്ക് അമ്മൂമ്മ സമ്മാനിക്കുന്നത് മനോഹരമായ സംഗീത നിമിഷങ്ങൾ. ഒരു പാട്ട് കഴിഞ്ഞാൽ വീണ്ടും ചോദിക്കും 'ഒരു പാട്ട് കൂടി പാടട്ടേ' എന്ന്.

പ്രായം ചെന്നാലും ഈണം മാറാത്ത പാട്ട് : പാട്ടുകൾ അങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേട്ടുപഠിച്ചതിന്‍റെ ഓര്‍മ്മയിലാണ് ഈ പാട്ടൊക്കെയും. പക്ഷേ, ഈണം മാറാതെ, ഇടര്‍ച്ചയില്ലാതെ ഓര്‍മയില്‍ നിന്നടർത്തിയെടുത്ത് ഓരോ വരിയും സംഗീതാത്മകമായി അവര്‍ പാടും.

പത്ത് വയസുമുതൽ പാടാൻ തുടങ്ങിയ ലക്ഷ്‌മി തൊണ്ണൂറിലും നിർത്താതെ പാടുന്നു. മുൻ മുഖ്യമന്ത്രി ഇ കെ നായനാർ വരെ ഈ പാട്ട് അടുത്തിരുന്ന് കേട്ട് ആസ്വദിച്ചിട്ടുണ്ട്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും പ്രശസ്‌ത ഗായകരുടെ ആലാപനരീതി അനുവർത്തിക്കാൻ കഴിഞ്ഞതാണ് ലക്ഷ്‌മിയുടെ വിജയം. നിരവധി പുരസ്‌കാരങ്ങളും ഇവരെ തേടി എത്തിയിട്ടുണ്ട്.

തലമുറകള്‍ക്ക് സംഗീതം പകര്‍ന്നുനല്‍കി ലക്ഷ്‌മി :പതിനൊന്നാം വയസിൽ തെയ്യം കലാകാരൻ എം.കൃഷ്‌ണൻ പണിക്കരെ വിവാഹം ചെയ്‌താണ് പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശിനിയായ ഇവർ ഉദിനൂരിൽ എത്തിയത്. കുരുത്തോല ചമയം തയ്യാറാക്കുന്നതിലെ വൈദഗ്ധ്യം പരിഗണിച്ച് ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. മൂന്നുവർഷം സർക്കാർ ആശുപത്രിയിൽ അറ്റൻഡർ ജോലി ചെയ്‌തിരുന്ന ലക്ഷ്‌മി അമ്മൂമ്മ ഗൈനക്കോളജിസ്‌റ്റുകൾ സജീവമല്ലാതിരുന്ന കാലത്ത് വയറ്റാട്ടിയെന്ന നിലയിലും വിദഗ്‌ധയായിരുന്നു.

മക്കളായി രണ്ട് ആണും രണ്ട് പെണ്ണും. എപ്പോഴും പാട്ട് പാടുന്നൊരമ്മ, മക്കളും ഗായകര്‍. മകളുടെ മകൾ ഡോ.സജിനി അറിയപ്പെടുന്ന സംഗീതജ്ഞയാണ്. പാട്ടുറങ്ങാത്ത വീടെന്നാണ് നാട്ടുകാർ ഈ വീടിനെ വിളിക്കുന്നത്.

108ാം വയസില്‍ സ്വന്തം പേരെഴുതി കമലക്കണ്ണിയമ്മ : അതേസമയം, വിദ്യ അഭ്യസിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പ്രായം ഒരു തടസമാകില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി സ്വദേശിയായ കമല കണ്ണി. കാരണം കമല കണ്ണിയമ്മയ്‌ക്ക് ഇപ്പോള്‍ 109 വയസുണ്ട്. 108ാം വയസില്‍ വീട്ടിലെത്തിയ സാക്ഷരത പ്രവര്‍ത്തകരാണ് കമല കണ്ണിയോട് അക്ഷരം പഠിക്കുന്നതിനെക്കുറിച്ച് പറയുന്നത്.

കേട്ടയുടന്‍ തന്നെ കമല പഠനത്തിന് തയ്യാറായി. അങ്ങനെ കേന്ദ്ര സര്‍ക്കാരിന്‍റെ സാക്ഷരത പദ്ധതിയായ പഠ്‌ന - ലിഖ്‌ന അഭിയാന്‍ പദ്ധതിയില്‍ ചേര്‍ന്ന ഈ അമ്മ 108ാം വയസില്‍ സ്വന്തം പേരെഴുതാന്‍ പഠിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവാണ് ഇടുക്കി ജില്ലയിലെ കട്ടപ്പന വണ്ടന്‍മേട് സ്വദേശിനിയായ കമല കണ്ണി.

ആദ്യമായി കമല കണ്ണി എന്ന പേര് പുസ്‌തകത്തില്‍ എഴുതിയതിന്‍റെ സന്തോഷം ഇനിയും അവരുടെ മുഖത്തുനിന്ന് മാറിയിട്ടില്ല. തമിഴ്‌നാട് കമ്പം സ്വദേശികളായ കമല കണ്ണിയുടെ കുടുംബം കേരളത്തിലെ അതിര്‍ത്തി ജില്ലയായ ഇടുക്കിയിലേയ്‌ക്ക് കുടിയേറിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഏലത്തോട്ടത്തില്‍ തൊഴില്‍ തേടിയെത്തിയവര്‍ പിന്നീട് ഇവിടെ താമസമാക്കുകയായിരുന്നു.

ABOUT THE AUTHOR

...view details