ഇടുക്കി: അന്താരാഷ്ട്ര ഹൈടെക് സ്‌കൂള്‍ പ്രഖ്യാപനം കഴിഞ്ഞ് രണ്ടര വര്‍ഷം പിന്നിടുമ്പോഴും അടിസ്ഥാന വികസനം എങ്ങുമെത്താതെ രാജാക്കാട് ഗവ. ഹയര്‍സെക്കന്‍ററി സ്‌കൂള്‍. കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെ ക്ലാസ് മുറികളുടെ അഭാവം മൂലം സ്റ്റേജിന് മുകളിലും വാടക കെട്ടിടത്തിലുമാണ് താല്‍ക്കാലിക ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നത്.
പരിമിതികളില്‍ വീര്‍പ്പുമുട്ടി രാജാക്കാട് ഗവ.ഹയര്‍സെക്കന്‍ററി സ്‌കൂള്‍ - rajakkad government higher secondary school
അടിസ്ഥാനസൗകര്യ വികസനങ്ങള്‍ ഒരുക്കുന്നതിനായി അഞ്ച് കോടി രൂപ ഫണ്ട് അനുവദിച്ചുവെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല.

ജനുവരി മാസത്തിലാണ് ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ രാജാക്കാട് ഗവ.സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തില്‍ ഹൈടെക്കായി ഉയര്‍ത്തിയതായി മന്ത്രി എം.എം.മണി പ്രഖ്യാപനം നടത്തിയത്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അടിസ്ഥാനസൗകര്യ വികസനങ്ങള്‍ ഒരുക്കുന്നതിനായി അഞ്ച് കോടി രൂപ ഫണ്ട് അനുവദിച്ചുവെന്നാണ് മന്ത്രി അറിയിച്ചത്. എന്നാല്‍ പ്രഖ്യാപനം നടന്ന രണ്ടര വര്‍ഷം പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പോലും നടപടിയില്ല. ഹൈടെക് പ്രഖ്യാപനത്തെ തുടര്‍ന്ന് സമീപത്തുള്ള സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നും എയ്‌ഡ്‌സ് സ്‌കൂളുകളില്‍ നിന്നും നിരവധി കുട്ടികള്‍ ഇവിടേക്ക് എത്തിയതിനാല്‍ ക്ലാസ് മുറികള്‍ ഇല്ലാത്ത അവസ്ഥയിലെത്തി. തുടര്‍ന്ന് പള്ളിയുടെ കീഴിലുള്ള കെട്ടിടത്തിലേക്ക് പ്രൈമറി വിദ്യാര്‍ഥികളുടെ പഠനം മാറ്റി. സ്‌കൂളിലെ പ്രധാന സ്റ്റേജടക്കം ക്ലാസ് മുറികളാക്കി മാറ്റിയിരിക്കുകയാണ്. രാജാക്കാട് സ്‌കൂളിനനുവദിച്ച പണം കല്ലാര്‍ സ്‌കൂളിന് മാറ്റി നല്‍കിയെന്നും ആക്ഷേപമുയരുന്നുണ്ട്. നിലവില്‍ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പണിത കെട്ടിടമാണ് ഇവിടെ നടന്നിരിക്കുന്ന ഏക വികസന പ്രവര്‍ത്തനം. ക്ലാസ് മുറികളുടെ അഭാവത്തിനൊപ്പം കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള അടിസ്ഥാനസൗകര്യങ്ങളുടെ കുറവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അടിയന്തരമായി നടപടി വേണമെന്നാണ് സ്‌കൂൾ അധികൃതരുടെയും നാട്ടുകാരുടെയും ആവശ്യം.