ഇടുക്കി : പൊൻമുടി ഭൂമി പ്രശ്‌നത്തിൽ വിമർശനവുമായി ഇടുക്കിയിലെ സിപിഎം പ്രാദേശിക നേതാക്കൾ. വിഷയത്തിൽ റവന്യൂ വകുപ്പിന്‍റെ നീക്കം എന്താണെന്ന് വ്യക്തമാക്കണമെന്ന് രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റ് വി.എ കുഞ്ഞുമോൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. തൊട്ടുപിന്നാലെ റവന്യൂ വകുപ്പിനെ അധിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ് സതിയും രംഗത്തെത്തി.
എം.എം മണി മന്ത്രിയായിരുന്ന കാലത്ത് പൊന്‍മുടി ടൂറിസം സെന്‍ററിനായി കെഎസ്ബി ഭൂമി, എം.എം മണിയുടെ മരുമകന്‍ പ്രസിഡന്‍റായ രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയിരുന്നു. ഭൂമി കൈമാറ്റം വിവാദമായ സാഹചര്യത്തിലാണ് കെഎസ്ഇബി കൈമാറിയ ഭൂമിയില്‍ റവന്യൂ ഭൂമിയുമുണ്ടെന്ന വാദവുമായി വകുപ്പ് രംഗത്തെത്തിയത്.
ശനിയാഴ്‌ച ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥര്‍ പൊന്‍മുടിയില്‍ എത്തിയപ്പോള്‍ ബാങ്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞിരുന്നു. ഇതോടെ ഭൂമി അളക്കാനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി. മതിയായ അറിയിപ്പ് നല്‍കാതെയാണ് റവന്യൂ വകുപ്പ് എത്തിയതെന്ന ന്യായം പറഞ്ഞാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.
വി.എ കുഞ്ഞുമോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
വിഷയത്തിൽ സിപിഐ ജില്ലാനേതൃത്വം മറുപടി നല്‍കണമെന്നാണ് വി.എ കുഞ്ഞുമോന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തത്. എഴുപത് വര്‍ഷമായി കെഎസ്ഇബി കൈവശം വച്ചിട്ടുള്ള ഭൂമിയില്‍ മുൻപ് അവകാശവാദം ഉന്നയിക്കാത്ത റവന്യൂ വകുപ്പ് ഇപ്പോൾ രംഗത്തെത്തിയത് എന്തിനാണെന്ന് സിപിഐ ജില്ല സെക്രട്ടറി കെ. കെ ശിവരാമന്‍ പറയണമെന്നും 'പാര' ചിലരുടെ ജന്മസിദ്ധമായ വാസനയാണെന്നുമാണ് വി.എ കുഞ്ഞുമോന്‍ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.