ഇടുക്കി:കുമളിയിൽ സ്വകാര്യബസിന് തീപിടിച്ച് ക്ലീനർ മരിച്ച സംഭവത്തിൽ അട്ടിമറി സംശയിച്ച് പൊലീസ്. സംഭവസ്ഥലത്ത് പരിശോധന നടത്തിയ ഫോറൻസിക് സംഘത്തിന്‍റെ റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.
സ്വകാര്യബസിന് തീപിടിച്ച് ക്ലീനർ മരിച്ച സംഭവത്തിൽ അട്ടിമറി സംശയിച്ച് പൊലീസ്
പ്രാഥമിക പരിശോധനയിൽ രാജന്‍റെ തലയോട്ടിയിൽ പൊട്ടൽ കണ്ടെത്തിയത് ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്ന് പൊലീസ്
തിങ്കളാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് കുമളി ചെളിമടക്ക് സമീപം പ്രെട്രോൾ പമ്പിന് മുൻവശത്ത് പാർക്ക് ചെയ്‌തിരുന്ന സ്വകാര്യബസിന് തീപിടിച്ചത്. ബസിനുള്ളിൽ ഉറങ്ങുകയായിരുന്ന ക്ലീനർ രാജനാണ് വെന്തു മരിച്ചത്. അപകടസമയത്ത് ബസിന് സമീപത്ത് കൂടി ഒരാൾ നടന്നുപോകുന്നത് സമീപത്തെ സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇതാണ് അട്ടിമറി സംശയിക്കാന്‍ കാരണം. ബസിന്‍റെ പിൻഭാഗത്ത് നിന്നുമാണ് തീ ഉയർന്നതെന്ന ദൃക്‌സാക്ഷി മൊഴികളും പ്രാഥമിക പരിശോധനയിൽ രാജന്‍റെ തലയോട്ടിയിൽ പൊട്ടൽ കണ്ടെത്തിയതും ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്നും കുമളി സർക്കിൾ ഇൻസ്പെക്‌ടർ വി.കെ.ജയപ്രകാശ് പറഞ്ഞു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.