ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ ദേവികുളം ലോക്ക്‌ഹാർട്ട് ഗ്യാപ്പിൽ വീണ്ടും മലയിടിച്ചിൽ. ഇളകി നിന്നിരുന്ന പാറക്കൂട്ടങ്ങളും മണ്ണും മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയതോടെ അടിവാരത്ത് കിളവിപ്പാറയിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങൾ തകർന്നു. കൂടാതെ, ഒരു തടയണയും തകർന്നിട്ടുണ്ട്.
കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ; കൃഷിയിടങ്ങളും തടയണയും തകർന്നു - devikulam lockheart gap
ജൂൺ 17ന് ഉണ്ടായ മലയിടിച്ചിലിൽ കൃഷിനാശം നേരിട്ട കർഷകരുമായി ഇന്ന് തഹസീൽദാരുടെ നേതൃത്വത്തിൽ ചർച്ച നടത്താനിരിക്കെയാണ് വീണ്ടും മലയിടിച്ചിൽ ഉണ്ടായത്.

ജൂൺ 17ന് വലിയതോതിൽ മലയിടിഞ്ഞ ഭാഗത്ത് ബുധനാഴ്ച്ച രാവിലെ ചെറിയ ഉരുൾപൊട്ടൽ ഉണ്ടായി. രാത്രിയിൽ പാറക്കൂട്ടങ്ങളും മണ്ണും വൻതോതിൽ ഇടിഞ്ഞു വീണു. മണ്ണിടിച്ചിലുണ്ടായതിൻ്റെ അടിവാരത്ത് കിളവിപ്പാറയിൽ ധാരാളം ഏക്കറിലെ ഏലം ഉൾപ്പെടെയുള്ള കൃഷികളും നശിച്ചിട്ടുണ്ട്. കുന്നേൽ ബേബിയുടെ നാലേക്കറോളം ഭൂമിയും പറക്കാലായിൽ സജിയുടെ ഒരേക്കറോളവും കരീം എസ്റ്റേറ്റിലെ അഞ്ച് ഏക്കറോളവും പാറക്കാലായിൽ അനുമോൻ്റെ ഒരേക്കറോളവും പുകമല ഗോപിയുടെ അരയേക്കറോളം ഭൂമിയിലെയും കൃഷി നശിച്ചു. പ്രദേശവാസിയായ പളനിവേലിൻ്റെ വീടിൻ്റെ മുറ്റം വരെ ചെളി ഒഴുകിയെത്തി. ഇയാളുടെ വീടിൻ്റെ പിൻഭാഗത്തെ തിട്ട ഇടിഞ്ഞിട്ടുമുണ്ട്. സമീപത്തെ മുത്ത്, മുത്തയ്യ എന്നിവരുടെ വീടുകളും മൂന്ന് സ്റ്റോർ കെട്ടിടങ്ങളും അപകട ഭീഷണിയിലാണ്. കരീം എസ്റ്റേറ്റ് ഭാഗത്തെ ചെറിയ തടയണയും വേണാട്- കിളവിപ്പാറ റൂട്ടിലെ ചെറിയ നടപ്പാലവും തകർന്നു.
ജൂൺ 17ന് ഉണ്ടായ മലയിടിച്ചിലിൽ കൃഷിനാശം നേരിട്ട കർഷകരുമായി തഹസീൽദാരുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടത്താനിരിക്കെയാണ് വീണ്ടും മലയിടിച്ചിൽ ഉണ്ടായത്. കർഷകർക്ക് നഷ്‌ടപരിഹാരം നൽകുന്നത് സംബന്ധിച്ച് തഹസീൽദാർ, റവന്യൂ - പഞ്ചായത്ത് അധികൃതർ എന്നിവരുമായാണ് ഇന്ന് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്.