ഇടുക്കി: ജില്ലയിലെ ചില വില്ലേജുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഭൂവിനിയോഗ വ്യവസ്ഥകളും നിർമാണ നിരോധനവും പിൻവലിച്ച് ഭൂനിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതികൾ വരുത്തണമെന്ന് രാജാക്കാട് വികസന കൂട്ടായ്മ. ഇക്കാര്യത്തിൽ സർക്കാർ കൈക്കൊണ്ട നിലപാടിൽ ആശങ്കയുണ്ട്. ഏഴ് പതിറ്റാണ്ടായി കുടിയേറ്റ കൃഷിയും അനുബന്ധ വ്യാപാരങ്ങളും നടത്തി വരുന്ന സാധാരണക്കാരെ ദ്രോഹിക്കാനും കൈയ്യേറ്റ മാഫിയയെ സഹായിക്കാനും ചിലർ നടത്തുന്ന പ്രവർത്തനങ്ങളിൽ ആശങ്കയുണ്ടെന്നും അത് ഉടൻ പരിഹരിക്കാൻ നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം.
ഭൂവിനിയോഗം; ഇടുക്കിയിലെ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് രാജാക്കാട് വികസന കൂട്ടായ്‌മ - Rajakkad development group held meeting
ജില്ലയിൽ ചിലർ നടത്തുന്ന പ്രവർത്തനങ്ങളിൽ ആശങ്കയുണ്ടെന്നും അത് ഉടൻ പരിഹരിക്കാൻ നടപടി വേണമെന്നുമാണ് കൂട്ടായ്‌മയുടെ ആവശ്യം.

ഇടുക്കിയിൽ മലയും കുന്നും ഇടിച്ച് നിരത്തി വൻകിട റിസോർട്ടുകൾ നടത്തുന്നവർ ഇടുക്കി ജില്ലക്ക് പുറത്ത് നിന്ന് വന്ന മാഫിയ സംഘങ്ങളാണെന്നും ഇതിന്‍റെ പേരിൽ ഇടുക്കിക്കാർ കൈയ്യേറ്റക്കാരാണ് എന്നുള്ള കള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും കൂട്ടായ്മ പറഞ്ഞു. ഇവർക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ നടപടി എടുക്കാനുള്ള ശ്രമമെങ്കിലും ആരംഭിക്കണം.
സംസ്ഥാനമൊട്ടാകെ ഭൂവിനിയോഗ നിയമം പരിഷ്ക്കരിക്കേണ്ടതിന് പകരം ഭൂവിനിയോഗ നിയന്ത്രണങ്ങളും വ്യവസ്ഥകളും ഇടുക്കി ജില്ലക്ക് മാത്രം ബാധകമാക്കാനാകില്ല. മറ്റു ജില്ലകളിലും ഭൂവിനിയോഗ വ്യവസ്ഥകൾ നടപ്പാക്കണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരെ ഉയർന്ന ഫീസ് നൽകി വക്കീലന്മാരെ വച്ച് വാദിപ്പിച്ച് പ്രതികൂല വിധി നേടിയ സർക്കാരിന്‍റെ തെറ്റായ നടപടിയോട് പ്രതിഷേധം അറിയിക്കുന്നു. നിസാരമായി പരിഹരിക്കാവുന്ന വിഷയം ഇത്രയും ഗൗരവത്തിലാക്കിയതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു