ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഉടുമ്പൻചോലയില്‍ നിശ പാർട്ടി നടത്തിയ കേസില്‍ ആറ് പേർ അറസ്റ്റില്‍. കോതമംഗലം മാലിപ്ര തവരക്കാട്ട് ബേസില്‍ ജോസ്, കാന്തിപ്പാറ ചെമ്മണ്ണാര്‍ എളിയാനിയില്‍ സോജി ഫ്രാന്‍സീസ്, വെയ്യൂച്ചിറ മന്നടിശാല തോപ്പില്‍ മനു കൃഷ്‌ണ, ഉടുമ്പന്‍ചോല പള്ളിക്കുന്ന് ബാബു മാധവന്‍, ശാന്തൻപാറ സ്വദേശി കുട്ടപ്പായി, ശാന്തൻപാറ കള്ളിപ്പാറ ഇല്ലംവീട്ടില്‍ എം.എം രാജ് എന്നിവരെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാ പാർട്ടി; ആറ് പേർ അറസ്റ്റില്‍ - night party belly dance controversy
ബേസില്‍ ജോസ്, സോജി ഫ്രാന്‍സീസ്, മനു കൃഷ്‌ണ, ബാബു മാധവന്‍, കുട്ടപ്പായി, എം.എം രാജ് എന്നിവരെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ക്രഷർ യൂണിറ്റിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് നിശാ പാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്. കേസില്‍ ക്രഷർ ഉടമ തണ്ണിക്കോട്ട് റോയ് കുര്യൻ അടക്കം 48 പേർക്ക് എതിരെയാണ് ശാന്തൻപാറ പൊലീസ് കേസെടുത്തത്.
അതേസമയം, തണ്ണിക്കോട്ട് ഗ്രൂപ്പിന്‍റെ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഉടുമ്പൻചോല തഹസില്‍ദാര്‍ ചതുരംഗപ്പാറ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നല്‍കി. ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയിലാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തഹസില്‍ദാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ റവന്യൂ ഭൂമിയില്‍ നിന്നും അളവില്‍ കൂടുതല്‍ പാറ ഖനനം നടത്തിയതിതായി നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് ദേവികുളം സബ് കലക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 2017ലാണ് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചത്. ഇവിടെ അനധികൃതമായി ഖനനം നടത്തിയതിന് കുറ്റക്കാര്‍ ഇതുവരെ പിഴയടച്ചിട്ടില്ലെന്നും സൂചനയുണ്ട്. എന്നാല്‍ പാറമട സര്‍ക്കാര്‍ ഭൂമിയിലാണെങ്കിലും ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് സ്വകാര്യ വ്യക്തിയുടെ പട്ടയ ഭൂമിയിലാണെന്നാണ് റവന്യൂ വകുപ്പിന്‍റെ വിശദീകരണം. അതുകൊണ്ട് തന്നെ മറ്റേതെങ്കിലും തരത്തിലുള്ള കയ്യേറ്റമോ അനധികൃത പ്രവര്‍ത്തനോ നടന്നിട്ടുണ്ടോയെന്നും റവന്യൂ വകുപ്പ് പരിശോധിക്കുകയാണ്.