ഇടുക്കി:സി.വി വര്‍ഗീസിന് മറുപടിയുമായി സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമന്‍. എം.എം മണിയ്ക്ക് കിട്ടേണ്ടത് കിട്ടിയെന്ന് താന്‍ പറഞ്ഞിട്ടില്ല. അത് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാം. മണിയുടെ അറസ്റ്റിനെ അപലപിച്ച പാര്‍ട്ടിയാണ് സി.പി.ഐയെന്നും കെ.കെ ശിവരാമന്‍ പറഞ്ഞു.
എംഎം മണിയുടെ അറസ്റ്റിലേയ്ക്ക് നയിച്ച പ്രസംഗം ചാനലുകള്‍ക്ക് എത്തിച്ച് നല്‍കിയത് സി.പി.എമ്മിനുള്ളിലുള്ളവര്‍ തന്നെയാണ്. തനിക്കെതിരേയുള്ള പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. സി.പി.എമ്മിനെതിരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. താന്‍ പറയാത്ത കാര്യം പറഞ്ഞുവെന്ന സി.വി വര്‍ഗീസിന്‍റെ പരാമർശം പിന്‍വലിക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും കെ.കെ ശിവരാമന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സി.പി.ഐ ജില്ല സെക്രട്ടറിയ്ക്കെതിരെ സി.പി.എം ജില്ല സെക്രട്ടറി സി.വി വര്‍ഗീസ് ആരോപണം ഉന്നയിച്ചതാണ് വിവാദമായത്. മണക്കാട്ടെ വിവാദ പ്രസംഗത്തിന്‍റെ പേരില്‍ എം.എം മണിയെ അറസ്റ്റുചെയ്‌ത സമയത്ത് മണിക്ക് കിട്ടേണ്ടത് കിട്ടിയെന്ന പരാമര്‍ശം നടത്തിയ ആളാണ് ശിവരാമനെന്നായിരുന്നു സി.വി വര്‍ഗീസിന്‍റെ ആരോപണം. കൊലപാതക രാഷ്ട്രീയ പരാമര്‍ശത്തില്‍ ഇടുക്കിയില്‍ സി.പി.ഐ, സി.പി.എം വാക്പോര് മുറുകുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.