ഇടുക്കി: എംഎൽഎ റോഷി അഗസ്റ്റിനെതിരെ പൊട്ടിത്തെറിച്ച് കൊലുമ്പൻ കോളനി ഊര്മൂപ്പൻ കാണി തേനൻ ഭാസ്‌കരൻ. എംഎൽഎ റോഷി അഗസ്റ്റിൻ ആദിവാസി സമൂഹത്തോട് വഞ്ചന കാണിച്ചതായി കൊലുമ്പന്‍റെ കൊച്ചു മകൻ കൂടിയായ കാണി തേനൻ ഭാസ്‌കരൻ പറഞ്ഞു. കൊലുമ്പൻ കോളനിയിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥി രമേശ് പൊന്നാട്ടിന് വേണ്ടി പൂജ നിർവ്വഹിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംഎൽഎ റോഷി അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് ഊര്മൂപ്പൻ കാണി തേനൻ ഭാസ്‌കരൻ - രമേശ് പൊന്നാട്ട്
കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും റോഷി അഗസ്റ്റിൻ വിജയിച്ചത് കൊലുമ്പൻ സമാധിയിലെത്തി പ്രാർഥിച്ച് അനുഗ്രഹം നേടിയ ശേഷമായിരുന്നിട്ടും സമാധിക്കു വേണ്ടിയോ കൊലുമ്പൻ സമൂഹത്തിനുവേണ്ടിയോ ഒന്നും ചെയ്‌തില്ലെന്നാണ് ആരോപണം.

കഴിഞ്ഞ നാലു തവണയും എംഎൽഎ റോഷി അഗസ്റ്റിൻ വിജയിച്ചത് കൊലുമ്പൻ സമാധിയിലെത്തി പ്രാർഥിച്ച് അനുഗ്രഹം നേടിയ ശേഷമായിരുന്നു. നാലു തവണയും എംഎൽഎയുടെ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ച തേനൻ ഭാസ്‌കരനാണ് എംഎൽഎക്കെതിരെ ഇക്കുറി പൊട്ടിത്തെറിച്ചത്. യുഡിഎഫ് ഭരണ കാലത്തായിരുന്നു ഇടുക്കി അണക്കെട്ടിന്‍റെ വഴികാട്ടിയായ കൊലുമ്പനു വേണ്ടി വെള്ളപ്പാറയിൽ സമാധിസ്ഥലം നവീകരിച്ച് നിർമിക്കുവാൻ സർക്കാർ തീരുമാനിച്ചത്. ഇതേതുടർന്ന് 70 ലക്ഷം രൂപ മുതൽമുടക്കിൽ അടുത്തിടെ സമാധിസ്ഥലം നവീകരിച്ചു. പിന്നീട് ഏറെ പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കും ശേഷം അടുത്തിടെ കൊലുമ്പൻ സമാധിയുടെ നിർമാണം പൂർത്തീകരിക്കാതെയും വൈദ്യുതീകരണമുൾപ്പെടെയുള്ള നടപടികൾ ഏങ്ങുമെത്തിക്കാതെയും ഉദ്ഘാടനവും കഴിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നടപടിയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിനിടെയാണ് എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി തേനൻ ഭാസ്‌കരൻ തന്നെ രംഗത്തെത്തിയത്.
ആദിവാസി സമൂഹത്തെ വഞ്ചിച്ച റോഷി അഗസ്റ്റിൻ ഇപ്പോൾ മറുകണ്ടം ചാടിയിരിക്കുകയാണ്. ഉടുത്ത തുണി മറിച്ചുടുക്കുന്ന പണിയാണ് എംഎൽഎ ചെയ്‌തതെന്നും തങ്ങൾ ഇതുവരെ അത്തരം കാര്യങ്ങൾ പഠിച്ചിട്ടില്ലെന്നും ചെയ്‌തിട്ടില്ലെന്നും തേനൻ ഭാസ്‌കരൻ ആഞ്ഞടിച്ചു. കൊലുമ്പൻ കോളനിയിൽ നിന്നുള്ള ഒരാൾ ജയിച്ചു വന്നാൽ കൊലുമ്പൻ സമാധിയുടെയും കോളനിയുടെയും നവീകരണത്തിന് അത് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും തേനൻ ഭാസ്‌കരൻ കൂട്ടിചേർത്തു. ജനറൽ സീറ്റായിരുന്ന വാഴത്തോപ്പ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഉൾപ്പെടുന്ന കൊലുമ്പൻ കോളനിയിൽ യുഡിഎഫ് നിർത്തിയിരിക്കുന്നത് ദളിത് വിഭാഗത്തിൽ നിന്നുള്ള രമേശ് പൊന്നാട്ടിനെയാണ്. കോളനിയുടെയും വാർഡിന്‍റെയും വികസനത്തിനായി ആത്മാർത്ഥമായ ഇടപെടൽ തന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് രമേശ് പൊന്നാട്ട് പ്രതികരിച്ചു.