കേരളം

kerala

ETV Bharat / state

അഞ്ച് പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിന് വിരാമം; ലോവര്‍ പെരിയാറില്‍ നിന്നും കുടിയിറക്കപ്പെട്ടവർക്ക് ഉടൻ ഭൂമി നൽകും

1971ൽ ലോവർ പെരിയാർ അണക്കെട്ടിന്‍റെ നിർമാണത്തിനായി കുടിയിറക്കിയ കര്‍ഷക കുടുംബങ്ങൾക്കുള്ള ഭൂമി നൽകാനാണ് സർക്കാർ ഉത്തരവായത്

By

Published : Mar 15, 2023, 7:52 PM IST

Lower Periyar  LOWER PERIYAR LAND DISTRIBUTION PROCEDURE STARTED  LOWER PERIYAR  ലോവർ പെരിയാർ അണക്കെട്ട്  Lower Periyar Dam  ലോവര്‍ പെരിയാര്‍  കുടിയിറക്കപ്പെട്ടവർക്ക് ഉടൻ ഭൂമി നൽകും  ഹൈക്കോടതി  ഇ എം റെജി  LOWER PERIYAR LAND ISSUE
ലോവര്‍ പെരിയാർ

ലോവര്‍ പെരിയാറിൽ കുടിയിറക്കപ്പെട്ടവർക്ക് ഉടൻ ഭൂമി നൽകും

ഇടുക്കി: ലോവര്‍ പെരിയാറില്‍ നിന്നും കുടിയിറക്കിയ കുടുംബങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ലോവര്‍ പെരിയാറില്‍ കുടിയിറക്കിയ കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ച് നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്ലോട്ട് തിരിച്ചിട്ടിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഉത്തരവ് വൈകുന്നത് മൂലം വിതരണം നടത്താന്‍ കഴിയാത്തത് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.

ലോവര്‍ പെരിയാര്‍ അണക്കെട്ടിന്‍റെ നിർമാണത്തിനായി 1971-ലാണ് ഇവിടെ നിന്നും കര്‍ഷക കുടുംബങ്ങളെ കുടിയിറക്കുന്നത്. പകരം ഭൂമി നല്‍കുമെന്ന വാഗ്‌ദാനം നല്‍കി കുടിയൊഴിപ്പിച്ച കര്‍ഷക കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്ന് കുടിയിറക്കപ്പെട്ടവർ 2011ൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സർക്കാർ ഉത്തരവിന്‍റെ പകർപ്പ്

ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി തേടിയതോടെ അർഹതപ്പെട്ടവരെ കണ്ടെത്താൻ 2016 ഓഗസ്റ്റിൽ കലക്‌ടർ വിചാരണ നടത്തി. ഈ വിചാരണയിൽ 72 കുടുംബങ്ങളിലെ അംഗങ്ങൾ ഭൂമിക്ക് അർഹത വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കി. എന്നാൽ സർക്കാർ നടപടികൾ പിന്നെയും വൈകി. ഇതോടെ കുടിയിറക്കപ്പെട്ടവർ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സർക്കാർ ഉത്തരവിന്‍റെ പകർപ്പ്

തുടർന്ന് കുടയൊഴിപ്പിച്ച കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് ഭൂമി കണ്ടെത്തി വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ ഇടുക്കി ജില്ല കലക്‌ടര്‍ക്ക് സര്‍ക്കാര്‍ കത്തു നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചിന്നക്കനാല്‍ മൗണ്ട്ഫോര്‍ട്ട് സ്‌കൂളിന് സമീപം കയ്യേറ്റം ഒഴുപ്പിച്ച് ഏറ്റെടുത്ത ഭൂമി വിതരണത്തിനായി കണ്ടെത്തിയത്.

സർക്കാർ ഉത്തരവിന്‍റെ പകർപ്പ്

പിന്നാലെ ഭൂമിയെ 15 സെന്‍റ് വീതമുള്ള 72 പ്ലോട്ടുകള്‍ തിരിച്ച് നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഓര്‍ഡര്‍ ലഭിക്കാത്തതിനാല്‍ ഭൂമി വിതരണം വീണ്ടും അനന്തമായി നീണ്ടു. ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതോടെയാണ്‌ അധികൃതരുടെ അടിയന്തര ഇടപെടല്‍.

സർക്കാർ ഉത്തരവിന്‍റെ പകർപ്പ്

ഇനിയും പരാതിക്കാരിൽ ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാൽ അത് കോടതി അലക്ഷ്യമാകുമെന്നും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയത്. കൂടാതെ ഭൂമി പതിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവും ഇറക്കിയിട്ടുണ്ട്.

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ്: അതേസമയം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഭൂമി വിതരണം വേഗത്തിലാക്കുമെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ഇ എം റെജി പറഞ്ഞു. ലോവർ പെരിയാർ ജല വൈദ്യുത പദ്ധതിക്കായി‍ രണ്ടേക്കർ കൃഷിഭൂമി വരെ ഉപേക്ഷിക്കേണ്ടി വന്ന കുടുംബങ്ങൾക്കാണ് അഞ്ച് പതിറ്റാണ്ടിനു ശേഷം 15 സെന്‍റ് ഭൂമി നൽകുന്നത്.

റവന്യു വകുപ്പിന്‍റെ മേൽനോട്ടത്തിൽ ഈ ഭൂമിയിൽ അതിരടയാള കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം 72 കുടുംബങ്ങൾക്കായി പ്ലോട്ടുകൾ തിരിച്ചിട്ടുണ്ടെങ്കിലും നിലവിൽ 42 കുടുംബങ്ങളുടെ നടപടികളാണ് പൂർണമായും പൂർത്തീകരിച്ചത്.

ബാക്കി 30 പേര്‍ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. എങ്കിലും കുടിയിറക്കി 52 വർഷങ്ങൾ പിന്നിടുമ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശം കൈകളിലേക്ക് എത്തുന്നതിന്‍റെ സന്തോഷത്തിലാണ് ഈ ജനങ്ങൾ.

READ MORE:അരിക്കൊമ്പന് മയക്കുവെടി പേപ്പറിൽ ഒതുങ്ങി: ഉത്തരവിറങ്ങിയതിന് ശേഷം മാത്രം നശിപ്പിച്ചത് 12 വീടുകൾ, ഭീതിയൊഴിയാതെ ഹൈറേഞ്ച്

ABOUT THE AUTHOR

...view details