ഇടുക്കി: കീടശല്യവും രോഗബാധയും മൂലം ഹൈറേഞ്ചില്‍ നിന്ന് തെങ്ങ് കൃഷിയും പടിയിറങ്ങുന്നു. വലിയ തോതില്‍ നശിച്ച് പോയതോടെ ഹൈറേഞ്ചിലെ പല കൃഷിയിടങ്ങളിലും തെങ്ങുകള്‍ അന്യമായി കഴിഞ്ഞു. തെങ്ങുകയറ്റ തൊഴിലാളികളെ ലഭിക്കാനില്ലാത്തത് തെങ്ങ് പരിപാലനത്തിന് തിരിച്ചടിയാകുമ്പോള്‍ തെങ്ങ് കൃഷി സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തണമെന്നാണ് ഹൈറേഞ്ചിലെ കര്‍ഷകരുടെ ആവശ്യം.
ഇടുക്കിയിൽ തെങ്ങു കൃഷി നാശത്തിന്‍റെ വക്കില്‍ - ഇടുക്കി
ഒരു കാലത്ത് തെങ്ങുകള്‍ ധാരാളമുണ്ടായിരുന്ന ഇടുക്കിയിൽ ആവശ്യം കഴിഞ്ഞുള്ള തേങ്ങ പുറത്തേക്ക് കയറ്റി അയച്ച് മോശമല്ലാത്തൊരു വരുമാനവും കണ്ടെത്തിയിരുന്ന മലയോര കര്‍ഷകര്‍ക്ക് ഇന്ന് സ്വന്തം ആവശ്യങ്ങൾക്ക് പോലും തേങ്ങ പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്
![ഇടുക്കിയിൽ തെങ്ങു കൃഷി നാശത്തിന്‍റെ വക്കില്‍ idukki coconut farming idukki coconut farming declining ഇടുക്കി തെങ്ങു കൃഷി ഇടുക്കി തെങ്ങു കൃഷി കുറയുന്നുക](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9649104-thumbnail-3x2-coconut.jpg)
ഒരു കാലത്ത് തെങ്ങുകള്‍ ധാരാളമുണ്ടായിരുന്ന ഇടുക്കിയിൽ ആവശ്യം കഴിഞ്ഞുള്ള തേങ്ങ പുറത്തേക്ക് കയറ്റി അയച്ച് മലയോര കര്‍ഷകര്‍ മോശമല്ലാത്തൊരു വരുമാനവും കണ്ടെത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും ഹൈറേഞ്ചില്‍ നിന്നും തെങ്ങ് കൃഷി പതിയെ കുറഞ്ഞ് വരികയാണ്. ഒടുവില്‍ കീട ശല്യവും രോഗബാധയും മൂലം ഇടുക്കിയില്‍ നിന്നും തെങ്ങുകൃഷി പാടെ പടിയിറങ്ങുന്ന സാഹചര്യമാണുള്ളത്. മണ്ടരിയും മറ്റ് രോഗങ്ങളും പടര്‍ന്ന് പിടിക്കുന്നതും കൂമ്പടഞ്ഞ് തെങ്ങുകള്‍ ഉണങ്ങി നശിക്കുന്നതും വെല്ലുവിളി ഉയര്‍ത്തുന്നു. രോഗബാധയെ പ്രതിരോധിക്കാന്‍ കൃഷിവകുപ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.
ജില്ലയിലെ ഭൂരിഭാഗം കൂടുംബങ്ങള്‍ക്കും സ്വന്തം ആവശ്യങ്ങൾക്ക് പോലും തേങ്ങ വിപണിയില്‍ നിന്നും വാങ്ങി ഉപയോഗിക്കേണ്ടുന്ന സാഹചര്യമാണ് നിലവിൽ. തമിഴ്‌നാട്ടില്‍ നിന്നും അയല്‍ജില്ലകളില്‍ നിന്നുമൊക്കെയാണ് ഇപ്പോൾ ഹൈറേഞ്ചിലേക്ക് തേങ്ങയെത്തുന്നത്. തെങ്ങുകള്‍ വ്യാപകമായി നശിക്കുന്ന സാഹചര്യത്തില്‍ പുതിയതായി കൃഷി പുനരാരംഭിക്കാന്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചെ മതിയാകു. തെങ്ങ്കയറ്റ തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യം തെങ്ങ് പരിപാലനത്തിന് തിരിച്ചടിയാകുന്നുവെന്നിരിക്കെ കുള്ളന്‍ തെങ്ങ് തൈകള്‍ കര്‍ഷകര്‍ക്ക് എത്തിച്ച് നല്‍കാന്‍ നടപടി വേണമെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.