കേരളം

kerala

By

Published : Aug 16, 2023, 12:49 PM IST

ETV Bharat / state

Arikkomban| കോടനാട് കൂട് നിര്‍മാണം, മൂന്നാറില്‍ നിന്ന് മരംമുറി, റോഡിലെ അറ്റകുറ്റപ്പണി; അരിക്കൊമ്പനെ കാടുമാറ്റാന്‍ ചെലവായത് 21 ലക്ഷം രൂപ

വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് വനം വകുപ്പ് അരിക്കൊമ്പന്‍ ദൗത്യത്തിന്‍റെ ചെലവ് വ്യക്തമാക്കിയത്.

total cost of mission Arikomban  mission Arikomban  forest department  Arikomban  കോടനാട് കൂട് നിര്‍മാണം  വനം വകുപ്പ്  അരിക്കൊമ്പന്‍ ദൗത്യത്തിന്‍റെ ചെലവ്
forest department about the total cost of mission Arikomban

ഇടുക്കി: ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ഒരു പതിറ്റാണ്ട് കാലം ഭീതി പരത്തിയ അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ ടൈഗർ റിസർവിൽ തുറന്നു വിട്ടതിന് ആകെ 21 ലക്ഷം രൂപ ചെലവായതായി വനം വകുപ്പ്. വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലാണ് അരിക്കൊമ്പൻ ദൗത്യത്തിന് ചെലവായ തുക സംബന്ധിച്ച വിവരങ്ങൾ വകുപ്പ് വ്യക്തമാക്കിയത്. കഴിഞ്ഞ ഏപ്രിൽ 29 നാണ് അരിക്കൊമ്പനെ ചിന്നക്കനാൽ സിമന്‍റ്പാലത്ത് നിന്നും മയക്കു വെടിവച്ച് പിടികൂടിയത്.

30 ന് പുലർച്ചെ പെരിയാർ ടൈഗർ റിസർവിൽ തുറന്നു വിട്ടു. അരിക്കൊമ്പൻ ദൗത്യത്തിന് 21,38,367 രൂപയാണ് ആകെ ചെലവ് വന്നത്. കോടനാട് ആന വളർത്തൽ കേന്ദ്രത്തിൽ അരിക്കൊമ്പന് കൂട് നിർമിക്കാനായി മൂന്നാറിൽ നിന്ന് യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ച ഇനത്തിൽ 1,83,664 രൂപ ചെലവായിട്ടുണ്ട്. കൂട് നിർമിച്ചതിനാകട്ടെ 1,81,828 രൂപയും ചെലവായി. അരിക്കൊമ്പനെ കോടനാടേക്ക് കൊണ്ടു പോകുന്നത് കോടതി വിലക്കിയതോടെ മരം മുറിച്ചതും കൂട് നിർമിച്ചതുമെല്ലാം വെറുതെയായി.

വിവരാവകാശത്തിന്‍റെ പകര്‍പ്പ്

ദൗത്യം പൂർത്തിയാക്കുന്നതിന് ചിന്നക്കനാലിലെ വനം വകുപ്പ് ദ്രുതപ്രതികരണ സേനയ്ക്ക് ഒരു ലക്ഷം രൂപ അഡ്വാൻസ് അനുവദിക്കുകയും ചെയ്‌തിരുന്നു. അരിക്കൊമ്പനെ കോടനാട് ആന വളർത്തൽ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നത് കോടതി വിലക്കിയതോടെ പറമ്പിക്കുളത്തേക്ക് മാറ്റാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് ഈ തീരുമാനം മാറ്റുകയായിരുന്നു.

എങ്കിലും അരിക്കൊമ്പനെ വാഹനത്തിൽ പറമ്പിക്കുളത്തെ ഉൾ വനത്തിലേക്ക് കൊണ്ടു പോകാനായി റോഡ് നിർമിച്ചു. ഇതിന് പുറമെ പെരിയാറിലും വാഹനത്തിന് പോകാൻ കഴിയുന്ന വിധത്തിൽ റോഡിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരുന്നു. ഇതിന്‍റെ ചെലവുകൾ ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല.

വിവരാവകാശത്തിന്‍റെ പകര്‍പ്പ്

അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ചെലവ് വിവരങ്ങൾ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദഗ്‌ധ സമിതി കൺവീനർ പറഞ്ഞു. നിലവിൽ തമിഴ്‌നാട് കളക്കാട് മുണ്ടൻതുറൈ വനത്തിലാണ് അരിക്കൊമ്പനുള്ളത്. കുട്ടിയാനകൾ ഉൾപ്പെടുന്ന പത്തംഗ സംഘത്തോടൊപ്പം ചേർന്ന അരിക്കൊമ്പൻ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ ശ്രമിച്ചിട്ടില്ലെന്നാണ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന് 'ഫാന്‍സ്': ഇതിനിടെ ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിന്, അരിക്കൊമ്പനെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് ഒരു സംഘം ചിന്നക്കനാലില്‍ എത്തിയിരുന്നു. ദേവികുളം ഡിഎഫ്‌ഒ ഓഫിസിലേക്ക് സമരം നടത്തുന്നതിന് മുന്നോടിയായാണ് സംഘം ചിന്നക്കനാലില്‍ എത്തിയത്. എന്നാല്‍ അരിക്കൊമ്പന്‍ ഫാന്‍സിനെ നാട്ടുകാര്‍ തടയുകയാണുണ്ടായത്.

തുടര്‍ന്ന് മേഖലയില്‍ നിന്ന് പോയ സംഘം നാട്ടുകാര്‍ക്കെതിരെ മൂന്നാര്‍ ഡിവൈഎസ്‌പിക്ക് പരാതി നല്‍കി. രണ്ട് സ്‌ത്രീകള്‍ അടക്കമുള്ള സംഘമാണ് ജൂലൈ ഒമ്പതിന് ഉച്ചയോടെ മുന്നൂറ്റിയൊന്ന് കോളനിയില്‍ എത്തിയത്. മുട്ടുകാട് സ്വദേശിയായ സുരേന്ദ്രനൊപ്പം എത്തിയ ഇവരോട് നാട്ടുകാര്‍ സംസാരിക്കുന്നതിനിടെ ഒരാള്‍ അരിക്കൊമ്പനെ തിരികെയെത്തിക്കണം എന്ന രീതിയില്‍ സംസാരിച്ചു. തുടര്‍ന്നാണ് അരിക്കൊമ്പന്‍ ഫാന്‍സിനെ നാട്ടുകാര്‍ തടഞ്ഞത്.

Also Read :arikomban fans | അരിക്കൊമ്പനെ തിരികെ കൊണ്ടുവരണം: ഫാൻസ് ചിന്നക്കനാലില്‍, തടയാനുറച്ച് നാട്ടുകാർ

ABOUT THE AUTHOR

...view details