ഇടുക്കി:കാട്ടിറച്ചി കൈവശം വച്ചുവെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ മഹേഷ്, ഷിബിൻ ദാസ് എന്നിവരാണ് വ്യാഴാഴ്‌ച (ഡിസംബര്‍ 15) കീഴടങ്ങിയത്. മുട്ടത്തെ ഡിസ്ട്രിക്‌ട് ആൻഡ് സെക്ഷൻ കോടതിയിൽ കീഴടങ്ങിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വഴിത്തിരിവായി എസ്‌സി എസ്‌ടി കമ്മിഷന്‍റെ ഇടപെടല്‍:ഇക്കഴിഞ്ഞ സെപ്റ്റംബർ 20നാണ് കേസിനാസ്‌പദമായ സംഭവം. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തി എന്നാരോപിച്ച് സരുൺ സജിയെ കിഴുക്കാനം വനം വകുപ്പ് ഫോറസ്റ്ററായിരുന്ന അനിൽ കുമാറും സംഘവുമാണ് അറസ്റ്റുചെയ്‌തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിരുന്നു. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സരുൺ സജി, എസ്‌സി എസ്‌ടി കമ്മിഷന് പരാതി നൽകിയതാണ് വഴിത്തിരിവായത്.