ഇടുക്കി:ഹൈറേഞ്ച് മേഖലയിൽ കഴിഞ്ഞ നാല് ദിവസമായ് പെയ്യുന്ന മഴയിൽ ജനജീവിതം ദുസഹമായി. ഉടുമ്പൻചോലയിൽ നിരവധി ഇടങ്ങളിൽ മരം കടപുഴകി വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടം. നെടുങ്കണ്ടം ചോറ്റുപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. തകിടിയേൽ രജിത ഷിബുവിന്‍റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ശബ്ദം കേട്ട് ഇറങ്ങി ഓടിയതിനാൽ ആളപായം ഉണ്ടായില്ല. നെടുങ്കണ്ടം കുഴിപ്പെട്ടി വാവല്ലൂർ സോമനാഥ പിള്ളയുടെ വീടിന് മുൻവശം വൻ ശബ്ദത്തോടെ ഇടിഞ്ഞുതാണു. വീടിന്‍റെ സംരക്ഷണ ഭിത്തിയുൾപ്പെടെ റോഡിലേക്ക് പതിച്ചു.
ഇടുക്കിയിൽ മരം കടപുഴകി വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടം. - ഇടുക്കി വാർത്തകൾ
നാലു ദിവസമായി ഇടുക്കിയുടെ ഹൈറേഞ്ചുകളിൽ നിർത്താതെ മഴ പെയ്യുന്നതിനെ തുടർന്നാണ് കൊടും നാശനഷ്ടമുണ്ടായത്

മുണ്ടിയെരുമ ആശാൻപടിയിൽ മരം കടപുഴകി വീണ് ഗതാഗതം തടപ്പെട്ടു. മരം വീണ സമയം റോഡിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഉടുമ്പൻചോല ഇലക്‌ട്രിക്ക് സെക്ഷനുകീഴിൽ പാറത്തോട്, ആനമുണ്ട, വട്ടപ്പാറ, ആട്ടുപാറ, രാജാ എസ്റ്റേറ്റ്, മൈലാടുംപാറ, പൊന്നാങ്കാണി, മേലേ ചെമ്മണ്ണാർ, ശാന്തരുവി, കുറ്റൂതി, ആനമുണ്ടപ്പാറ തുടങ്ങിയിടങ്ങളിൽ വ്യാപകമായ് നാശനഷ്ടമുണ്ടായി. മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാധമിക വിലയിരുത്തൽ. 11 കെവി പോസ്റ്റുകൾ ഉൾപ്പെടെ നശിച്ചു.
കരുണാപുരത്ത് ഫാം ഹൗസിന് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. മാവടിയിൽ വൻമരം റോഡിലേക്ക് പതിച്ച് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മരം വീഴ്ചയിലും കാറ്റിലും കൽക്കൂന്തൽ, കരടി വളവ്, ചതുരംഗപ്പാറ, ചെമ്മണ്ണാർ മേഖലകളിലെ ഏലത്തോട്ടങ്ങളിൽ വ്യാപകമായ് കൃഷി നശിച്ചു. കുമളി മൂന്നാർ സംസ്ഥാന പാതയിൽ മൈലാടുംപാറയിൽ പ്രളയത്തിൽ തകർന്ന പാതയുടെ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തി വീണ്ടും തകർന്നു.