കേരളം

kerala

പകല്‍വീടിനെ "മാലിന്യവീടാക്കി" മാറ്റിയ നെടുങ്കണ്ടം പഞ്ചായത്ത്, എങ്ങനെ സാധിക്കുന്നു ഇതൊക്കെ....

By

Published : Jul 21, 2023, 7:31 PM IST

പകൽ സമയത്ത് വീടുകളിൽ ഒറ്റയ്ക്കാകുന്ന വൃദ്ധജനങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനായി രാവിലെ മുതൽ വൈകുന്നേരം വരെ കളിക്കാനും, ലഘു വ്യായാമങ്ങൾക്കും, ചെറിയ വരുമാന കൈത്തൊഴിലുകളിലേർപ്പെടാനുള്ള സൗകര്യങ്ങളും അടങ്ങുന്നതാണ് പകൽവീട്.

Day care home  Nedumkandam Gram panchayat  Nedumkandam  Gram panchayat  വയോജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഒരുക്കി  മാലിന്യക്കൂമ്പാരം  നടപടി കാത്ത് നെടുങ്കണ്ടത്തെ പകല്‍വീട്  പകല്‍വീട്  നെടുങ്കണ്ടം  വൃദ്ധജനങ്ങൾ  മാലിന്യം  മാനസിക സംഘർഷങ്ങൾ
വയോജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഒരുക്കി, നിലവില്‍ മാലിന്യക്കൂമ്പാരം

നടപടി കാത്ത് നെടുങ്കണ്ടത്തെ പകല്‍വീട്

ഇടുക്കി: പകല്‍സമയങ്ങളില്‍ വീടുകളില്‍ ഒറ്റയ്ക്കാവുന്ന വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും വിനോദങ്ങൾക്കും ചെറിയ വരുമാനത്തിന് കൈത്തൊഴിലും, ഇതായിരുന്നു കേരളത്തിലെ പഞ്ചായത്തുകൾ തോറും നടപ്പാക്കിയ പകല്‍ വീട് എന്ന ആശയം. സംഗതി ഗംഭീര ആശയമായിരുന്നുവെങ്കിലും പലസ്ഥലത്തും ദയനീയമാണ് പകല്‍വീടുകളുടെ അവസ്ഥ. അങ്ങനൊയൊരു പകല്‍വീടാണിത്. 2018-2019 സാമ്പത്തിക വർഷം നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ കോമ്പയാറിൽ 35 ലക്ഷം രൂപയോളം ചെലവഴിച്ചാണ് പകൽവീട് നിർമാണം പൂർത്തിയാക്കിയത്.

ലഘുഭക്ഷണങ്ങളും, ഉച്ചഭക്ഷണവും പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നൽകുമെന്നും അന്ന് പ്രഖ്യാപനമുണ്ടായിരുന്നു. പരിപാലിക്കാൻ കെയർടേക്കറുമാരെ പഞ്ചായത്ത് നിയമിക്കുമെന്നും ആഴ്‌ചയിലൊരിക്കൽ ആരോഗ്യപരിശോധനയും നടക്കുമെന്നുമൊക്കെയായിരുന്നു പഞ്ചായത്ത് ഭരണസമിതിയുടെ വാഗ്‌ദാനം. ഉദ്ഘാടനത്തിന് ശേഷം ഒരു വർഷത്തോളം കാര്യങ്ങളൊക്കെ നടന്നു. ഇതിനുശേഷം അവസ്ഥ ഇതാണ്. പഞ്ചായത്തിൽ നിന്നും ഹരിത കർമ്മ സേന അംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഇപ്പോൾ ഈ പകൽ വീട്ടിലാണ്. ഇതോടുകൂടി വൃദ്ധജനങ്ങൾക്കുള്ള ഇരിപ്പിടം നഷ്‌ടമായി. വയോധികരേക്കാൾ പ്രാധാന്യം മാലിന്യത്തിന് നൽകുന്ന പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധവും ശക്തമാണ്.

ഇതിനൊപ്പം മാലിന്യം കുന്നുകൂടിയതോടെ പ്രദേശവാസികൾക്കും ദുർഗന്ധം മൂലം വീടുകളിൽ ഇരിക്കുവാൻ പറ്റാത്ത അവസ്ഥയാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും പകൽവീട് തുറന്നു കൊടുക്കാത്ത നടപടിക്കെതിരെ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് പൊതുപ്രവർത്തകർ. ഇതേസമയം പഞ്ചായത്തിലെ മുഴുവൻ പകൽവീടുകളും അടിയന്തരമായി തുറന്നു പ്രവർത്തിക്കുവാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലേഖ ത്യാഗരാജൻ അറിയിച്ചു. മാലിന്യം ഉടൻതന്നെ നീക്കം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

കുടിയിറക്കാന്‍ ശ്രമം: അടുത്തിടെ പകല്‍ വീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബത്തെ പുറത്താക്കാന്‍ ശ്രമം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് നെടുങ്കണ്ടം കോണ്‍ഗ്രസ് പ്രാദേശിക നേതാവും മുന്‍ വാര്‍ഡ് മെമ്പറുമായ ജോയി കുന്നുവിളക്കെതിരെ പരാതിയുമായി അന്തേവാസികള്‍ രംഗത്തെത്തുകയും ചെയ്‌തിരുന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ പകല്‍ വീട്ടിലെ അന്തേവാസികളായ ഷൈജി, ഭര്‍ത്താവ് മാര്‍ട്ടിന്‍, സമീപവാസികളായ മോഹിനി ചന്ദ്രന്‍, വിജയകുമാര്‍ എന്നിവരായിരുന്നു പരാതിയുമായി എത്തിയത്.

പരാതിക്കാരിയായ ഷൈജിക്ക് സ്വന്തമായി അഞ്ച് സെന്‍റ് സ്ഥലവും അതിലൊരു ഷെഡും ഉണ്ടായിരുന്നു. എന്നാല്‍ കനത്ത മഴയില്‍ ഷൈജിയും കുടുംബവും താമസിച്ചിരുന്ന ഷെഡ് തകര്‍ന്നു. ഇതേതുടര്‍ന്ന് വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് പഞ്ചായത്ത് സെക്രട്ടറിയും ഇടപെട്ട് ഇവരെ പകല്‍ വീട്ടിലേക്ക് മാറ്റി. ഇതിനിടെ ലൈഫ് മിഷന്‍ ഗുണഭോക്ത്യ പട്ടികയില്‍ ഇവര്‍ക്ക് വീട് അനുവദിച്ചു. അതുകൊണ്ടുതന്നെ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ഈ വീട്ടിലേക്ക് മാറാനായിരുന്നു ഷൈജിയും കുടുംബവും തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനിടെയാണ് ജോയി കുന്നുവിള ഷൈജിയെയും കുടുംബത്തെയും പകല്‍ വീട്ടില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയടക്കം പൊലീസിലും പരാതി നല്‍കിയത്. ഷൈജിക്കും കുടംബത്തിനും വാടക കൊടുത്ത് താമസിക്കാന്‍ ശേഷിയുണ്ടെന്നറിയിച്ചായിരുന്നു ജോയി പരാതി നല്‍കിയിരുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഷൈജിയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഒരു മാസത്തിനകം പകല്‍ വീട്ടില്‍ നിന്ന് താമസം മാറണമെന്ന് നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details