ഇടുക്കി:കമ്പംമെട്ടില്‍ നവജാതശിശു മരിച്ച സംഭവം ദുരഭിമാനക്കൊലയെന്ന് പൊലീസ്. അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ദമ്പതികളെന്ന വ്യാജേന താമസിച്ചിരുന്ന സാധുറാം, മാലതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാപിതാക്കൾ; ദുരഭിമാനക്കൊലയെന്ന് പൊലീസ് - അതിഥി തൊഴിലാളി
സംഭവത്തില്‍ ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന അതിഥി തൊഴിലാളികളായ സാധുറാം, മാലതി എന്നിവരെ പൊലീസ് പിടികൂടി

കഴിഞ്ഞ ദിവസമാണ് കമ്പംമെട്ടില്‍ നവജാത ശിശുവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസവത്തോടെ കുട്ടി മരിച്ചെന്നാണ് ദമ്പതിമാര്‍ നാട്ടുകാരെയും പൊലീസിനെയും ധരിപ്പിച്ചിരുന്നത്. എന്നാൽ മാലതി ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും ആരോഗ്യ പ്രവര്‍ത്തകരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല.
പ്രസവത്തിന് ശേഷം ആശുപത്രിയിലെത്തിയ മാലതിയെ പരിശോധിച്ചപ്പോഴാണ് പ്രസവിച്ച കാര്യം അറിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹത്തിന് മുമ്പ് കുട്ടിയുണ്ടായതിന്‍റെ ദുരഭിമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മാലതി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.