ഇടുക്കി: തൊടുപുഴ തോണിക്കുഴി കോളനിയിലെ വിവാദ 'ജാതി ഗേറ്റ്' ഭീം ആർമി പ്രവർത്തകർ പൊളിച്ചുനീക്കി. കോളനി നിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ കോടതിയലക്ഷ്യം ചുമത്തി പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാലാണിത്.
കാൽനൂറ്റാണ്ട് മുൻപ് സർക്കാർ പതിച്ച് നൽകിയ മിച്ച ഭൂമി സ്വീകരിച്ചെത്തിയവരാണ് തൊടുപുഴക്കടുത്ത് മുട്ടം ഇല്ലിചാരി തോണിക്കുഴി കോളനി നിവാസികൾ. അന്നുമുതൽ ഈ ഗേറ്റ് ചാടിക്കടന്നാണ് ഇവർ പുറം ലോകത്തേക്കും തിരിച്ചും സഞ്ചരിക്കുന്നത്. വനത്തിനും മലങ്കര എസ്റ്റേറ്റിനും ഇടയിലാണ് ഇവർക്ക് ഭൂമി ലഭിച്ചത്. എസ്റ്റേറ്റിലൂടെ പഞ്ചായത്ത് വഴിവെട്ടി നൽകിയെങ്കിലും എസ്റ്റേറ്റിന്‍റെ അതിർത്തിയിൽ ഉടമകൾ ഗേറ്റ് സ്ഥാപിക്കുകയായിരുന്നു. നിരന്തര സമരങ്ങൾക്ക് ഒടുവിൽ ഈ ഗേറ്റ് തുറന്നുകൊടുക്കാൻ കലക്ടർ ഉത്തരവിട്ടു. എന്നാൽ ഇത് ചോദ്യം ചെയ്ത മലങ്കര എസ്റ്റേറ്റ് ഉടമകൾക്ക് അനൂകൂലമായിരുന്നു കോടതി വിധി. അതോടെ കോളനി നിവാസികൾ വീണ്ടും പ്രതിസന്ധിയിലായി.