ഇടുക്കി: നിർമാണ വസ്തുക്കളുടെ ലഭ്യതക്കുറവിൽ വലഞ്ഞ് ഇടുക്കി. പാറയും മണലും അടക്കമുള്ളവയുടെ ദൗര്‍ലഭ്യം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിലങ്ങുതടിയാവുകയാണ്.
സാമഗ്രികള്‍ കിട്ടാനില്ല, ഇടുക്കിയില്‍ നിർമാണ പ്രവർത്തനങ്ങൾ അവതാളത്തിൽ
നിര്‍മാണ സാമഗ്രികളുടെ അഭാവം ജില്ലയിലെ വികസന പ്രവർത്തനങ്ങളും സർക്കാര്‍ പദ്ധതികളും അവതാളത്തിലാക്കി.
നിര്‍മാണ നിരോധന ഉത്തരവ് നിലവില്‍ വന്നതോടെയാണ് ചെറുകിട പാറമടകളുള്‍പ്പെടെ നിശ്ചലമായത്. അതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ പാറയുടേയും മണലിന്‍റേയും വരവ് നിലച്ചു. മുൻപ് തമിഴ്നാട്ടില്‍ നിന്നും നിര്‍മാണ സാമഗ്രികള്‍ എത്തുമായിരുന്നെങ്കില്‍ ഇപ്പോൾ അതും കിട്ടാത്ത സാഹചര്യമാണ്. നിലവിൽ മറ്റ് ജില്ലകളിൽ നിന്നുമാണ് ഇടുക്കിയിലേക്കുള്ള നിര്‍മാണവസ്തുക്കള്‍ എത്തിക്കുന്നത്. അതാകട്ടെ, വൻ തുകമുടക്കിയും.
നിര്‍മാണ സാമഗ്രികളുടെ അഭാവം ജില്ലയിലെ വികസന പ്രവർത്തനങ്ങളെയും സർക്കാരിന്‍റെ പദ്ധതികളേയും താളം തെറ്റിച്ചിട്ടുമുണ്ട്. ഗ്രാമീണ റോഡുകളുടെയടക്കം കരാറേറ്റെടുക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യമാണ്. സർക്കാർ പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മാണവും മുടങ്ങി. പ്രതിസന്ധി തുടര്‍ന്നാല്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും തടസപ്പെടും. നിര്‍മാണ നിരോധനം പിന്‍വലിച്ച് ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.