ഇടുക്കി:വിലക്ക് നീങ്ങി വിനോദസഞ്ചാരമേഖല ഉണർന്നിട്ടും ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലി കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികൾ എത്തുന്നില്ല. കൊച്ചി -ധനുഷ്‌കോടി ദേശീപാത വികസനത്തിന്‍റെ ഭാഗമായി ഗ്യാപ് റോഡിൽ ഉണ്ടായ മലയിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗത യോഗ്യമല്ലാത്തതാണ് സഞ്ചാരികളെ അകറ്റാൻ കാരണമെന്നാണ് ആക്ഷേപം. മൂന്നാറിലേയ്ക്ക് സഞ്ചാരികൾ എത്തി തുടങ്ങിയെങ്കിലും ചിന്നക്കനാലിലെ ടൂറിസം മേഖല ഉണരണമെങ്കിൽ ഇനിയും നാളുകൾ വേണ്ടി വരും.
ഇടുക്കിയിലെ ചിന്നക്കനാൽ സൂര്യനെല്ലി കേന്ദ്രങ്ങളിലെ ടൂറിസം അവതാളത്തിൽ - idukki tourism hassle
കൊച്ചി-ധനുഷ്‌കോടി ദേശീപാത വികസനത്തെ തുടർന്ന് ഗ്യാപ് റോഡിൽ ഉണ്ടായ മലയിടിച്ചിലിൽ റോഡ് ഗതാഗതം അവതാളത്തിലായതിനെ തുടർന്നാണ് ടൂറിസം അവതാളത്തിലായത്.

കൊവിഡ് പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും വിലക്ക് നീങ്ങിയതോടെ ജില്ലയിലെ വിനോദ സഞ്ചാര മേഖലകൾ ഉണർന്നിട്ടുണ്ട്. എന്നാൽ ചിന്നക്കനാലിലേയ്ക്കുള്ള സഞ്ചാരികളുടെ എണ്ണം വളരെ കുറയുകയാണുണ്ടായത്. ഹൈറേഞ്ചിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന പ്രദേശമായിരുന്നു ആനയിറങ്ങൽ ചിന്നക്കനാൽ മേഖല. പൂർണമായും ടൂറിസം മേഖലയെ മാത്രം ആശ്രയിക്കുന്ന പഞ്ചായത്താണിത്. എന്നാൽ ചിന്നക്കനാൽ ഗ്യാപ് റോഡിൽ ഗതാഗതം പുനസ്ഥാപിക്കാത്തതിനെ തുടർന്നാണ് പ്രദേശത്ത് പ്രതിസന്ധി ഉടലെടുത്തത്.
ഗ്യാപ്പിലെ മലയിടിച്ചലിൽ ഉണ്ടായ മണ്ണും കല്ലും നീക്കം ചെയ്‌തു ഗതാഗതം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഗതാഗത സൗകര്യം ഇല്ലാത്തത് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുന്നതിനൊപ്പം ആശുപത്രി ആവശ്യങ്ങൾക്ക് പോലും പുറത്തുപോകാനാവാത്ത സാഹചര്യമാണ് പ്രദേശത്തുള്ളത്. മൂന്നാർ മേഖലയിലേയ്ക്ക് എത്തുന്നതിന് സമാന്തരമായ പാത തുറക്കുന്നതിന് നടപടി സ്വീകരിച്ചാൽ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും എന്നാൽ അധികൃതർ ഇക്കാര്യത്തിൽ ഇടപെടൽ നടത്തുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.