ഇടുക്കി: തന്നാണ്ട് വിളയായ പാവലിനുണ്ടായ രോഗബാധയും കീട ശല്യവും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. ഇതിന് പുറമെ പാവക്കയുടെ വിലയിടിയുന്നതും ഇടുക്കിയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കാപ്പിയും കുരുമുളകും അടക്കമുള്ള നാണ്യവിളകള്‍ക്ക് വിലയിടിവും മറ്റ് പ്രതിസന്ധികളും നേരിടുന്ന സമയത്ത് ഹൈറേഞ്ചിലെ കര്‍ഷകരുടെ ആശ്രയം പാവലും വാഴയും അടക്കമുള്ള തന്നാണ്ട് വിളകളാണ്. ഇതില്‍ പ്രധാനമായും കൃഷി ചെയ്യുന്നത് പാവലാണ്.
രോഗബാധയും കീട ശല്യവും; പാവല്‍ കര്‍ഷകര്‍ ആശങ്കയില്‍ - bitter guard farmers
കാപ്പിയും കുരുമുളകും അടക്കമുള്ള നാണ്യവിളകള്‍ക്ക് വിലയിടിവും മറ്റ് പ്രതിസന്ധികളും നേരിടുന്ന സമയത്ത് ഹൈറേഞ്ചിലെ കര്‍ഷകരുടെ ആശ്രയം പാവലും വാഴയും അടക്കമുള്ള തന്നാണ്ട് വിളകളാണ്

ആഴ്‌ചയില്‍ രണ്ട് തവണ വിളവെടുക്കാന്‍ കഴിയുമെന്നതിനാലാണ് കർഷകർ കൂടുതലായും പാവല്‍ കൃഷിയിലേക്ക് തിരിയുന്നത്. എന്നാല്‍ നിലവില്‍ പാവല്‍ കായ്ച്ച് തുടങ്ങിയ സമയത്ത് ഇലകള്‍ക്ക് പഴുപ്പ് ബാധിച്ച് കരിഞ്ഞുണങ്ങുന്ന അവസ്ഥയാണ്. ചെറു കായ്‌കളും പഴുപ്പ് ബാധിച്ച് ഉണങ്ങി നശിക്കുകയാണ്. ഇത് ഉല്‍പ്പാദനത്തേയും സാരമായി ബാധിക്കുന്നു. ഇതോടൊപ്പം തന്നെ വിളവെടുപ്പ് ആരംഭിച്ച സമയത്ത് ഉണ്ടായിരിക്കുന്ന വിലയിടിവും കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പാട്ടത്തിനെടുത്ത സ്ഥലത്ത് ബാങ്ക് വായ്‌പയടക്കം എടുത്താണ് ഇത്തവണ തന്നാണ്ട് കര്‍ഷകര്‍ കൃഷിയിറക്കിയത്. എന്നാല്‍ ഇത്തവണത്തെ കൃഷിയില്‍ നിന്നും മുടക്ക് മുതലിന്‍റെ പകുതി പോലും തിരിച്ച് കിട്ടാത്ത അവസ്ഥയാണുള്ളതെന്നും കര്‍ഷകരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് ആവശ്യം.