എറണാകുളം:സിപിഎം നേതാവ് എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തിനെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ കാലടി സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ്, കെഎസ്‌യു, യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തിൽ പൊലീസും പ്രവർത്തകരും തമ്മിൽ കയ്യാങ്കളി നടന്നു. സർവ്വകലാശാലയിലേക്ക് നടത്തിയ മാർച്ച് സർവകലാശാല കവാടത്തിന് മുന്നിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞു.
കാലടി സര്‍വകലാശാലയിലേക്ക് പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ച് - Kalady University
സിപിഎം നേതാവ് എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തിനെതിരെയാണ് പ്രതിപക്ഷ യുവജന സംഘടനകൾ കാലടി സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്.

തുടർന്ന് പ്രതിഷേധം തുടരുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് സർവകലാശാല മതിൽ ചാടി കടന്നത്. ബലപ്രയോഗത്തിലൂടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആദ്യം പ്രതിഷേധം നടന്നത്. തുടർന്നാണ് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധം തുടങ്ങിയത്.
മുൻ എംപി. എം.ബി രാജേഷിന്‍റെ ഭാര്യയ്ക്ക് സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസ്സർ നിയമനം നൽകിയതിലാണ് ആക്ഷേപമുയർന്നത്. ഗവൺമെന്‍റ് സ്കൂൾ അധ്യാപികയായ നിനിത കണിച്ചേരിക്കാണ് സംസ്കൃത സർവകലാശാല മലയാള വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ആയി നിയമനം നൽകിയിരിക്കുന്നത്. ഉയർന്ന യോഗ്യതയുള്ള നിരവധി പേരെ മറികടന്ന് എം.ബി രാജേഷിന്‍റെ ഭാര്യയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിച്ചു എന്നാണ് ആക്ഷേപം.