കൊച്ചി:എറണാകുളം ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായതോടെ പ്രദേശവാസികളെ ഒഴിപ്പിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമായ ചെല്ലാനം മേഖലയിൽ അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ 20 അംഗ എൻ.ഡി.ആർ.എഫ് സംഘം സൗത്ത് ചെല്ലാനം ലിയോ പബ്ലിക് സ്കൂളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവിടെ പത്തോളം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്.
എറണാകുളം ജില്ലയിൽ അതിശക്തമായ മഴ; ജാഗ്രത പാലിക്കാൻ നിർദേശം
കൊച്ചി താലൂക്കിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 841 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ജില്ലയിൽ കനത്ത മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
കൊച്ചി താലൂക്കിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 841 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. നായരമ്പലം ദേവിവിലാസം എൽ പി സ്കൂളിൽ 210 കുടുംബങ്ങളിൽ നിന്നുള്ള 525 പേരും ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂളിലെ 75 കുടുംബങ്ങളിൽ നിന്ന് 220 പേരും എടവനക്കാട് ഗവൺമെന്‍റ് യുപി സ്കൂളിൽ 15 കുടുംബങ്ങളിൽ നിന്ന് 55 പേരും ഞാറക്കൽ ഫിഷറീസ് സ്കൂളിൽ 10 കുടുംബങ്ങളിൽനിന്ന് 41 പേരുമാണ് നിലവിൽ ക്യാമ്പുകളിലുള്ളത്.
ചെല്ലാനം, നായരമ്പലം, എടവനക്കാട് ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഫോർട്ടുകൊച്ചി കമാലകടവിൽ തിരമാലയിൽ പത്തോളം വള്ളങ്ങൾ തകർന്നു. ഫോർട്ട് വൈപ്പിൻ വാക്ക് വേയുടെ ഭാഗവും തിരയടിയിൽ തകർന്നിട്ടുണ്ട്. നഗരത്തിൽ മഴ കനക്കുന്നതോടെ വെള്ളക്കെട്ടുകൾ രൂപപ്പെടാനുള്ള സാധ്യത ഏറെയാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ജില്ലയിൽ കനത്ത മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.