എറണാകുളം:കളമശേരി മണ്ഡലത്തിൽ വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ മകനെ ഇറക്കി മണ്ഡലം നിലനിർത്താൻ മുസ്ലിം ലീഗ്. സിറ്റിങ് എംഎൽഎയും മുൻപൊതുമരാമത്ത് മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ പ്രതിയായതോടെയാണ് അദ്ദേഹത്തെ മാറ്റിയത്. സീറ്റിന് വേണ്ടി ഇബ്രാഹിം കുഞ്ഞ് ശ്രമം നടത്തിയിരുന്നു. അവസാന നിമിഷം മകൻ അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂറിന് സീറ്റ് നൽകി ഇബ്രാഹിം കുഞ്ഞിനെ തൃപ്തിപ്പെടുത്തുകയായിരുന്നു.
കളമശേരിയിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ മത്സരിക്കും - kerala assembly election 2021 latest news
കളമശേരി മണ്ഡലത്തിൽ വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍ മുസ്ലിം ലീഗ് സ്ഥാനാർഥിയാകും. പി രാജീവാണ് മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍ വോട്ട് തേടുമ്പോൾ, പാലാരിവട്ടം അഴിമതി ചൂണ്ടിക്കാട്ടി പ്രചാരണത്തിലൂടെ അട്ടിമറി വിജയമാണ് ഇടത് മുന്നണി പ്രതീക്ഷിക്കുന്നത്.

അഴിമതിക്കേസിൽ പ്രതിയായ വ്യക്തി മത്സരിക്കുന്നത് മറ്റു മണ്ഡലങ്ങളിലെ വിജയത്തെ പോലും പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ശക്തമായതോടെയാണ് ഇബ്രാഹിം കുഞ്ഞിനെ മാറ്റിയത്. കളമശേരി നിയോജക മണ്ഡലത്തില്‍ കന്നിയങ്കത്തിന് ഇറങ്ങുന്ന അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍ നിലവില്‍ മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ മണ്ഡലത്തിൽ റോഡ് ഷോ നടത്തി ഗഫൂർ പ്രചരണത്തിന് തുടക്കം കുറിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അബ്ദുല്‍ ഗഫൂർ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ട് അഭ്യർഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥിയെ നിർത്തി മണ്ഡലം തിരിച്ച് പിടിക്കുകയാണ് ഇടതു മുന്നണിയുടെ ലക്ഷ്യം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലയിലെ പ്രമുഖ നേതാവുമായ പി രാജീവാണ് മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി. സംസ്ഥാനത്തെ അഴിമതി വിരുദ്ധ പോരാട്ടത്തിന്‍റെ കേന്ദ്രമാണ് കളമശേരിയെന്നാണ് പി രാജീവിന്‍റെ പ്രധാന പ്രചരണം. പാലാരിവട്ടം അഴിമതി പ്രധാന ചർച്ചയാക്കി മണ്ഡലത്തിൽ അട്ടിമറി വിജയം തന്നെയാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നത്.