എറണാകുളം: പാലാരിവട്ടം പാലം നിർമാണകരാർ ആർഡിഎസ് പ്രൊജക്ട് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകാൻ മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞ് ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ്. ഇബ്രാഹിം കുഞ്ഞിന്‍റെ കുറ്റകൃത്യത്തിലുള്ള പങ്ക് വ്യക്തമാക്കുന്നതാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാന്‍ഡ് റിപ്പോർട്ട്. ഇബ്രാഹിം കുഞ്ഞ് ക്രമവിരുദ്ധ ഇടപെടലുകൾ നടത്തി. ആർഡിഎസ് ഉടമ സുമിത് ഗോയലുമായി നേരിട്ടായിരുന്നു ഇടപാടുകൾ. മന്ത്രിക്ക് കമ്മീഷൻ കിട്ടിയ തുകയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
നിർമാണ കരാർ നല്‍കാന്‍ ഇബ്രാഹിം കുഞ്ഞ് ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് - പാലാരിവട്ടം കേസ് വിജിലന്‍സ് റിപ്പോര്‍ട്ട്
ഇബ്രാഹിം കുഞ്ഞിന്‍റെ കുറ്റകൃത്യത്തിലുള്ള പങ്ക് വ്യക്തമാക്കുന്നതാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാന്‍ഡ് റിപ്പോർട്ട്.

ചട്ടവിരുദ്ധമായി ടെൻഡറിലോ കരാറിലോ ഇല്ലാത്ത എട്ടേകാൽ കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസ് ആർഡിഎസ് പ്രൊജക്ട് ലിമിറ്റഡിന് നൽകി. 14 മുതൽ 17 ശതമാനം പലിശക്ക് പൊതുമേഖലാ സ്ഥാപനങ്ങൾ ലോൺ നൽകുമ്പോൾ നിർമാണ കമ്പനിക്ക് അഡ്വാൻസ് നൽകിയത് ഏഴ് ശതമാനം പലിശക്കാണ്. പലിശയിളവ് നൽകിയതിൽ നഷ്ടം 85 ലക്ഷം രൂപയാണ്. പാലം നിർമാണത്തിലെ ഡിസൈനിലും ഗുണനിലവാരത്തിലുമുള്ള ക്രമക്കേട് മൂലം പൊതുഖജനാവിന് 13 കോടിയുടെ നഷ്ടവുമുണ്ടായി. ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിൽ നാലര കോടിയുടെ കണക്കിൽ പെടാത്ത നിക്ഷേപം ഉണ്ടെന്ന് ആദായ നികുതി വകുപ്പ് 2017ൽ കണ്ടെത്തിയിരുന്നു. ഇതിൽ നടപടി ഒഴിവാക്കാൻ ഒരു കോടി പന്ത്രണ്ട് ലക്ഷം പ്രധാനമന്ത്രി ഗരീബ് കല്യാൺ ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിച്ചു.
നികുതി വെട്ടിച്ചതിൽ പിഴ ഒടുക്കിയതിന്‍റെയും രസീതുകൾ മന്ത്രിയുടെ വീട്ടിൽ നിന്നും വിജിലൻസ് കണ്ടെത്തി. രണ്ടേകാൽ കോടി നികുതി കുടിശ്ശികയും പിഴയും അടച്ചതിന്‍റെ രേഖകളും വിജിലൻസിനു ലഭിച്ചു. നാലേകാൽ കോടിയുടെ ഉറവിടം എവിടെന്നു പറയാൻ കഴിഞ്ഞിട്ടില്ല. പാലാരിവട്ടം മേൽപ്പാലം അഴിമതിയിലൂടെ ലഭിച്ച പണമാണോയെന്ന് അന്വേഷണം പുരോഗമിക്കുന്നതായും വിജിലൻസ്റിമാന്‍റ് റിപ്പോർട്ടിൽ വ്യക്തമാക്കി.