കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചു. ജനുവരി പതിനൊന്നാം തീയതി രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ ആദ്യ സ്ഫോടനം നടത്തും. തുടർന്ന് അന്നുതന്നെ പതിനൊന്നര മണിക്ക് ആൽഫ സെറീൻ ഫ്ലാറ്റും സ്ഫോടനത്തിലൂടെ തകർക്കും. പന്ത്രണ്ടാം തീയതി രാവിലെ 11 മണിക്ക് ജെയിൻ ഫ്ലാറ്റും അതേ ദിവസം തന്നെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കായലോരം ഫ്ലാറ്റും പൊളിക്കും.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചു - കായലോരം ഫ്ലാറ്റ്
ജനുവരി പതിനൊന്നാം തിയതി രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ ആദ്യ സ്ഫോടനം നടത്തും
![മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചു മരട് ഫ്ലാറ്റുകൾ സമയക്രമം നിശ്ചയിച്ചു marad flat ആൽഫ സെറീൻ കായലോരം ഫ്ലാറ്റ് timing of demolishing](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5481038-thumbnail-3x2-1.jpg)
നിലവിൽ പൊളിക്കാൻ നിശ്ചയിച്ചിരിക്കുന്ന ഫ്ലാറ്റുകളിൽ സ്ഫോടകവസ്തുക്കൾ നിറക്കുന്നതിനുള്ള ദ്വാരങ്ങൾ ഇടുന്ന ജോലി പുരോഗമിക്കുകയാണ്. 850 മുതൽ 900 മില്ലി മീറ്റർ ആഴമുള്ളതാണ് ദ്വാരങ്ങൾ. ഫ്ലാറ്റുകളുടെ വിവിധ നിലകളിലെ തൂണുകളിലും ചില ചുമരുകളിലുമാകും സ്ഫോടക വസ്തുക്കൾ നിറക്കുന്നത്. അധികൃതരുടെ അനുമതി ലഭിക്കുന്നത് അനുസരിച്ച് ജനുവരി ആദ്യവാരത്തിൽ സ്ഫോടക വസ്തുക്കൾ നിറക്കുന്ന ജോലികൾ ആരംഭിക്കും.
അതേസമയം, ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്കകൾ ഇപ്പോഴും പൂർണ്ണമായും പരിഹരിച്ചിട്ടില്ല. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭ ചെയർപേഴ്സൺ ടി.എച്ച് നദീറയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ സമീപത്തെ വീടുകൾക്ക് ഉണ്ടാകുന്ന കേടുപാടുകളെ കുറിച്ചും ഇൻഷുറൻസിലെ അവ്യക്തതകളെകുറിച്ചും മുഖ്യമന്ത്രിയോട് സംഘം വിശദീകരിച്ചിരുന്നു.