എറണാകുളം : കുറുമാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്‌ത നിലയിൽ (Three of a family members commit Suicide). പാറക്കടവ് എൻഎസ്എസ് സ്‌കൂളിന് സമീപത്തുള്ള ഷിബിൻ (36), മതാപിതാക്കളായ അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി (64), ഭാര്യ ഷീല (56) എന്നിവരാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഷിബിന്‍റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽ നിന്നായി ഷിബിൻ പണം വാങ്ങിയിരുന്നു.
എന്നാൽ ജോലിക്ക് കൊണ്ടുപോകാനോ, പണം തിരിച്ചുനൽകാനോ സാധിക്കാതെ വന്നതോടെ ഇയാൾ വലിയ പ്രതിസന്ധിയിലായിരുന്നു. പണം നൽകിയ ഏജന്‍റ് തന്നെ വഞ്ചിച്ചതായാണ് ഷിബിൻ ഇടപാടുകാരെ അറിയിച്ചത്. ഇതേതുടർന്ന് ബാധ്യത ഏറ്റെടുത്ത ഷിബിൻ പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ പല കാലാവധി കഴിഞ്ഞിട്ടും നൽകാൻ സാധിക്കാതെ വന്നതോടെ ആളുകൾ പണത്തിനായി വീട്ടിലെത്തി ബഹളം വച്ചിരുന്നു.
ഇത് സ്ഥിരം സംഭവമായതോടെയാണ് കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസ് നൽകുന്ന സൂചന. നേരത്തെ ചെത്ത് തൊഴിലാളിയായിരുന്ന ഗോപി ഇപ്പോൾ ഓട്ടോ ഡ്രൈവറായാണ് ജോലി ചെയ്‌തിരുന്നത്. ഷിബിൻ അവിവാഹിതനാണ്. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹങ്ങൾ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.