എറണാകുളം:കാടിറങ്ങിയ രണ്ട് കാട്ടു കൊമ്പന്മാർ ജനവാസകേന്ദ്രങ്ങളിൽ തമ്പടിച്ചത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. തട്ടേക്കാട് പക്ഷിസങ്കേതത്തിനും പുന്നേക്കാടിനുമിടയിൽ റോഡിലൂടെ എത്തിയ ആനകൾ തേക്ക് പ്ലാൻ്റേഷനിലേക്ക് ഓടിക്കയറി. ഇന്ന് വെളുപ്പിന് തുണ്ടം വനത്തിൽ നിന്നാണ് രണ്ട് കൊമ്പനാനകൾ റോഡിൽ എത്തിയത്. കൂട്ടിക്കൽ ഭാഗത്ത് പെരിയാർ നീന്തിക്കടന്നു തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപമെത്തുകയും തുടർന്ന് റോഡിലൂടെ നടന്ന് ജനവാസ കേന്ദ്രങ്ങളിൽ എത്തുകയുമായിരുന്നു. തിരക്കേറിയ പുന്നക്കാട് ജംങ്ഷന് സമീപമുള്ള തേക്ക് പ്ലാൻ്റേഷനിലാണ് ആദ്യം ആനകൾ തമ്പടിച്ചത്.
പുഴ വട്ടം കടന്ന് കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലെത്തി - elephants news
ആദ്യമായാണ് പുഴ വട്ടം കടന്ന് കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ എത്തുന്നത്. ഈ ഭാഗത്ത് നിരവധി വീടുകളാണ് ഉള്ളത്.
![പുഴ വട്ടം കടന്ന് കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലെത്തി എറണാകുളം വാർത്ത രണ്ട് കാട്ടു കൊമ്പന്മാർ ജനവാസകേന്ദ്രങ്ങളിൽ കാട്ടു കൊമ്പന്മാർ വാർത്ത എറണാകുളം കോതമംഗലം വാർത്ത kothamangalam news ernakulam latest news The elephants reached the people's settlements after crossing the river elephants news The elephants reached the people's settlements](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5417029-818-5417029-1576677938263.jpg)
കോതമംഗലം റേഞ്ച് ഓഫീസർ തമ്പിയുടെയും തട്ടേക്കാട് റേഞ്ച് ഓഫീസർ ജലീലിൻ്റെയും നേതൃത്വത്തിൽ വനപാലകരും നാട്ടുകാരും ചേർന്നാണ് കിലോമീറ്ററുകളോളം ആനകളെ പിന്തുടർന്ന് ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകറ്റിയത്. തട്ടേക്കാട് പക്ഷിസങ്കേതത്തോട് ചേർന്നുള്ള തേക്ക് പ്ലാൻ്റേഷൻ വനത്തിൽ തലങ്ങും വിലങ്ങും ഓടിയ ആനകൾ പന, വാഴ തുടങ്ങിയവയും നശിപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് പുഴ വട്ടം കടന്ന് കാട്ടാനകൾ ഈ ഭാഗത്തേക്ക് എത്തുന്നത്. ഈ ഭാഗത്ത് നിരവധി വീടുകളാണ് ഉള്ളത്. ഇത്രയും നാൾ പന്നി, കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെ ശല്യം മാത്രമാണ് ഉണ്ടായിരുന്നത്. പ്രദേശവാസികൾ ഇനി ആനപ്പേടിയിൽ ജീവിക്കേണ്ട അവസ്ഥയിലാണ്.
ആനകൾ വന്ന വഴി തന്നെ തിരിച്ചു വിടാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ നടത്തുന്നത്. ഇപ്പോൾ 'എസ്' വളവിനു സമീപം കാട്ടിലാണ് ആനകൾ തമ്പടിച്ചിരിക്കുന്നത്. സദാസമയവും വാഹനങ്ങൾ പോകുന്നതിനാൽ ഇതുവഴി ആനകളെ തിരിച്ച് തുണ്ടം വനത്തിലേക്ക് കടത്തി വിടുക എന്നത് ശ്രമകരമാണ്.