കേരളം

kerala

ETV Bharat / state

മുന്‍ അധ്യക്ഷന്‍ ടി.സി മാത്യുവിന്‍റെ അംഗത്വം കെ.സി.എ റദ്ദാക്കി - ടി സി മാത്യുവിനെ പുറത്താക്കി വാർത്ത

പുറത്താക്കല്‍ തീരുമാനം കെ.സി.എ. ജനറല്‍ ബോഡി യോഗത്തില്‍. നടപടി അസോസിയേഷന്‍ നിയമിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തലുകൾ ഓംബുഡ്സ്മാന്‍ ശരിവെച്ചതിനെ തുടർന്ന്

ടി സി മാത്യു

By

Published : Oct 11, 2019, 9:35 PM IST

എറണാകുളം:അഴിമതിയാരോപണത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്‍റ് ടി.സി. മാത്യുവിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രാഥമിക അംഗത്വം റദ്ദാക്കി. കൊച്ചിയിൽ നടന്ന കെ.സി.എ. ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
ടി.സി. മാത്യു പ്രസിഡന്‍റായിരിക്കെ കെ.സി.എയില്‍ കോടികളുടെ അഴിമതി നടന്നതായി അസോ. നിയമിച്ച അന്വേഷണ കമ്മിഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകൾ ഓംബുഡ്‌സ്മാന്‍ ശരിവെച്ചതിനെ തുടർന്നാണ് പുറത്താക്കല്‍ നടപടി. അസോസിയേഷന്‍ ഗസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തതടക്കമുള്ള കണ്ടെത്തലുകളും ഓംബുഡ്‌സമാന്‍ ശരിവച്ചിരുന്നു.
തൊടുപുഴ മണക്കാട് ക്രിക്കറ്റ് സ്‌റ്റേഡിയ നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു കോടികളുടെ ക്രമക്കേടുകള്‍. ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ കെ.സി.എയുടെ പേരില്‍ സ്‌റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടുകള്‍ നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. സ്‌റ്റേഡിയം നിര്‍മാണത്തിന്റെ മറവില്‍ വന്‍തോതില്‍ പാറ പൊട്ടിച്ച് അനധികൃതമായി കടത്തിയെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കെ.സി.എയെ അറിയിക്കാതെ വ്യാജ രേഖകളുണ്ടാക്കി മൈനിങ്ങ് ആന്‍റ് ജിയോളജി വകുപ്പിനെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തലിലുണ്ട്. ഒരുതരത്തിലും ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലമല്ലെന്ന് അറിഞ്ഞിട്ടും അസോസിയേഷനെ തെറ്റിധരിപ്പിച്ചാണ് പാറപ്പൊട്ടിച്ചതെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ടി.സി. മാത്യുവും മുന്‍ സെക്രട്ടറിയും മുന്‍ കെ.സി.എ പ്രസിഡന്‍റുമായ ബി.വിനോദും ഉള്‍പ്പെട്ട സംഘമാണ് ഇതിന് പിന്നിലെന്നും റിപോർട്ടില്‍ പറയുന്നു.
അതേസമയം ഓംബുഡ്‌സ്മാന്‍റെ കണ്ടെത്തല്‍ ടി.സി മാത്യു നിഷേധിച്ചിരുന്നു. തന്‍റെ ഭാഗം കേള്‍ക്കാതെയോ വിശദീകരണം പോലും ചോദിക്കുകയോ ചെയ്യാതെയാണ് ഓംബുഡ്‌സ്മാന്‍ തീരുമാനം എടുത്തതെന്നും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെന്നുമാണ് ടി.സി. മാത്യുവിന്‍റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കോടതി സ്റ്റേ നടപടികളിലേക്ക് കടക്കാത്തതിനാല്‍ പുറത്താക്കല്‍ നടപടിയുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.

ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്‍റി-20 ടൂര്‍ണമെന്‍റിന്‍റെ ടിക്കറ്റ് നിരക്കുകളും യോഗത്തില്‍ പ്രഖ്യാപിച്ചു. ആയിരം രൂപയാണ് കുറഞ്ഞ നിരക്ക്. 2000, 3000, 5000 നിരക്കുകളിലുള്ള ടിക്കറ്റുകളും വില്‍പ്പനക്കുണ്ടാവും. വിദ്യാര്‍ഥികള്‍ക്കും ക്ലബുകള്‍ക്കും 1000 രൂപയുടെ ടിക്കറ്റിന്‍മേല്‍ 50 ശതമാനം ഇളവ് നല്‍കും. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാകും ടിക്കറ്റ് വില്‍പന. അതേസമയം മത്സരം നടക്കുന്ന സ്‌പോര്‍ട്‌സ് ഹബ്ബ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഡിസംബര്‍ എട്ടിലെ മത്സരത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്ന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. വില്‍പ്പനയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി കെ.സി.എ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ടിനു യോഹന്നാന്റെ നേതൃത്വത്തിലുള്ള ഹൈ പെര്‍ഫോമന്‍സ് സെന്ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ എസ്.ഡി കോളജിലേക്ക് മാറ്റാനും അസോസിയേഷന്‍ യോഗം തീരുമാനിച്ചു.

ABOUT THE AUTHOR

...view details