എറണാകുളം :കോഴിക്കോട് മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന (Suresh Gopi woman Journalist case) കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി (Kerala HC) മുൻകൂർ ജാമ്യം അനുവദിച്ചു (Anticipatory bail to Suresh Gopi in woman Journalist case). അറസ്റ്റ് ചെയ്യുന്ന പക്ഷം ജാമ്യത്തിൽ വിടണമെന്നാണ് ഉത്തരവ്. സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യ ഹർജി അനുവദിച്ചാണ് കോടതി ഇടപെടൽ.
അറസ്റ്റ് നിലവിൽ അനിവാര്യമല്ലെന്നായിരുന്നു സർക്കാരിന്‍റെ നിലപാട്. കേസിൽ ജാമ്യമില്ല വകുപ്പുകൂടി ചുമത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധ ജാഥയടക്കം സംഘടിപ്പിച്ചതിന്‍റെ പ്രതികാര നടപടിയായിട്ടാണ് കേസെടുത്തത് എന്നായിരുന്നു ഹർജിയില്‍ സുരേഷ് ഗോപി ഉന്നയിച്ച വാദം.
കൂടാതെ തനിക്കെതിരെ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യവും കേസിനു പിന്നിലുണ്ടെന്നും ഹർജിയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തിൽ ജാമ്യം കിട്ടാവുന്ന 354 (1) എ 4 വകുപ്പുകളാണ് ചുമത്തിയിരുന്നത്. പിന്നീട് ജാമ്യം ലഭിക്കാത്ത മുന്നൂറ്റി അൻപത്തി നാലാം വകുപ്പു കൂടി ചുമത്തിയതായാണ് വിവരം. അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിട്ടയയ്ക്കാൻ നിർദേശം നൽകണമെന്നായിരുന്നു ഹർജിയിൽ സുരേഷ് ഗോപിയുടെ ആവശ്യം. തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 28 ന് മാധ്യമ പ്രവർത്തക നൽകിയ പരാതിയിൽ നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.