എറണാകുളം: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ഭരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനുമായി നിർമ്മിച്ച വിവരാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ പങ്ക് നിർണായകമാണെന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം.പോൾ. സംസ്ഥാന വിവരാവകാശ കമ്മീഷനും കേരള മീഡിയ അക്കാദമിയും സംയുക്തമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും, മാധ്യമ വിദ്യാർഥികൾക്കുമായി സംഘടിപ്പിച്ച വിവരാവകാശ നിയമത്തിലുള്ള ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ പങ്ക് നിർണായകം:സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ - വിൻസൻ എം.പോൾ
സംസ്ഥാന വിവരാവകാശ കമ്മീഷനും കേരള മീഡിയ അക്കാദമിയും സംയുക്തമായി മാധ്യമ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം.പോൾ.
![വിവരാവകാശ നിയമം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ പങ്ക് നിർണായകം:സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5127055-1073-5127055-1574267311427.jpg)
ഔദ്യോഗിക സംവിധാനത്തെ ബാധിച്ചിട്ടുളള ചുവപ്പു നാടപോലെയുളള തെറ്റായ പ്രവണതകൾക്കെതിരെ ഉപയോഗിക്കാവുന്ന ശക്തമായ ഒരു ആയുധമാണ് വിവരാവകാശനിയമം. ഇതിനായി ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും പരസ്പരം കൈകോർക്കണം. പൊതു താത്പര്യമുളള വിവരങ്ങൾ പൗരൻമാർക്ക് ലഭ്യമാക്കുന്നതിൽ ഉദ്യോഗസ്ഥർ വിമുഖരാകേണ്ട കാര്യമില്ല. നിയമം ഉദ്യോഗസ്ഥർക്കോ ഭരണസംവിധാനത്തിനോ എതിരാണെന്ന ധാരണയും വേണ്ട. അപേക്ഷകർ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നൽകേണ്ട ബാധ്യത ഔദ്യോഗിക സംവിധാനത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഭ്യമായ വിവരങ്ങൾ നിശ്ചിത സമയത്തിനുളളിൽ അപേക്ഷകന് നൽകുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം.
ചടങ്ങിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മീഷണർമാരായ എസ്.സോമനാഥൻപിളള, ഡോ.കെ.എൽ.വിവേകാനന്ദൻ, കെ.വി.സുധാകരൻ, തുടങ്ങിയവർ പങ്കെടുത്തു.