എറണാകുളം: കരൾ രോഗത്തെ തുടർന്ന് ഇന്ന് രാവിലെ അന്തരിച്ച സിനിമ സീരിയൽ താരം സുബി സുരേഷിനെ അനുസ്‌മരിച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ 20 വർഷത്തിലേറെയായി സുബി സുരേഷുമായി സൗഹൃദം പുലർത്തുന്ന നടനാണ് രമേശ് പിഷാരടി. പെട്ടന്ന് അസുഖ ബാധിതയാവുകയും ഗുരുതരാവസ്ഥയിലേക്ക് പോവുകയുമായിരുന്നുവെന്ന് രമേശ് പിഷാരടി പറഞ്ഞു.
'അഞ്ച് ദിവസം മുമ്പ് താനും ടിനി ടോമും ആശുപത്രിയിലെത്തി സുബിയെ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. ചികിത്സിക്കുന്ന ഡോക്‌ടര്‍മാരുമായി സംസാരിച്ചിരുന്നു. പറ്റാവുന്ന രീതിയിൽ ശ്രമിക്കുന്നുണ്ട് എന്നാണ് മറുപടി ലഭിച്ചതെന്ന്' രമേശ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
ഹൃദയം വീക്കാവുകയും അണുബാധയെ തുടർന്ന് പെട്ടന്ന് ഗുരുതരാവസ്ഥയിലേക്ക് മാറുകയും മരണം സംഭവിക്കുകയായിരുന്നുവെന്നും പിഷാരടി പറഞ്ഞു. സുബിയുമായി 17 വയസ് മുതലുള്ള ബന്ധമായിരുന്നുവെന്ന് നടൻ ടിനിടോം ഓര്‍ത്തെടുത്തു. സ്‌റ്റേജ് ഷോകളിലും സിനിമയിലും ഒരുമിച്ച് പ്രവർത്തിച്ചുവെന്നും തന്‍റെ കുടുംബവുമായി സുബി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കരൾമാറ്റ ശസ്‌ത്രക്രിയക്ക് വേണ്ടിയുള്ള കാര്യങ്ങൾ എല്ലാം പൂർത്തിയാക്കിയിരുന്നു. ദാതാവ് ഉൾപ്പെടെ ശരിയായിരുന്നു. ആയുസ് എത്തി പോയി എന്ന് മാത്രമേ പറയാനുള്ളൂവെന്നും ടിനി ടോം പ്രതികരിച്ചു.