എറണാകുളം:ശിവരാത്രി ബലിതർപ്പണത്തിന് ആലുവ മണപ്പുറത്ത് ഒരുക്കം പൂർത്തിയായി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വെള്ളിയാഴ്ച പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ മണപ്പുറത്തെ ബലിത്തറകളിൽ ബലിതർപ്പണം നടത്താൻ അനുവദിക്കുകയുള്ളൂ.
ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണത്തിനുള്ള ഒരുക്കം പൂർത്തിയായി - എറണാകുളം
ഓരോ ക്ലസ്റ്ററിലും 200 പേരെ വച്ച് ഒരേസമയം 1,000 പേർക്ക് ബലിയിടാം
![ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണത്തിനുള്ള ഒരുക്കം പൂർത്തിയായി ആലുവ മണപ്പുറം ശിവരാത്രി ബലിതർപ്പണം Shivratri balitharppanam Aluva Manappuram എറണാകുളം Preparations are complete](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10960202-245-10960202-1615441318366.jpg)
വെർച്വൽ ക്യൂ സംവിധാനത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു മാത്രമാണു ബലി കർമങ്ങൾക്കായി മണപ്പുറത്ത് പ്രവേശനം നൽകുക. മണപ്പുറത്തെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് 50 ബലിത്തറകൾ സജ്ജമാക്കും. ഓരോ ക്ലസ്റ്ററിലും 200 പേരെ വച്ച് ഒരേസമയം 1,000 പേർക്ക് ബലിയിടാം. തർപ്പണത്തിന് 20 മിനിറ്റും ക്ഷേത്ര ദർശനത്തിനു പത്ത് മിനിറ്റും അനുവദിക്കും.
പുഴയിൽ മുങ്ങിക്കുളി അനുവദിക്കില്ല. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിൽ ബലിതർപ്പണത്തിനും സർവമത സമ്മളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി 1,000 പേർക്കു ബലിയിടാൻ സൗകര്യം ചെയ്തിട്ടുണ്ടെന്ന് ആശ്രമം അറിയിച്ചു. ബലിതർപ്പണത്തിന് എത്തുന്നവരുടെ എണ്ണം കുറയുമെങ്കിലും സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും പതിവു പോലെ ഉണ്ടാകും. പത്ത് ഡിവൈഎസ്പിമാർ, 26 ഇൻസ്പെക്ടർമാർ, 524 സിപിഒമാർ,150 വനിതാ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ശിവരാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചു. കൊവിഡ് സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ നടത്താറുള്ള വ്യാപര മേളയും ഒഴിവാക്കിയിട്ടുണ്ട്.