എറണാകുളം :പോപ്പുലർ ഫ്രണ്ടിൽ നിന്നും നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ മിന്നൽ ഹർത്താലില്‍ ബസുകൾക്ക് നേരെ നടത്തിയ അക്രമത്തിൽ അഞ്ച് കോടി ആറ് ലക്ഷത്തി ഇരുപത്തിയോരായിരത്തി മൂന്നൂറ്റി എണ്‍പത്തി രണ്ട് രൂപ കെഎസ്ആർടിസിക്ക് സാമ്പത്തിക നഷ്‌ടമുണ്ടായി. ഈ പണം പിഎഫ്ഐയിൽ നിന്നും നഷ്‌ട പരിഹാരമായി ഈടാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചത്.
'പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ അഞ്ചരക്കോടിയുടെ നഷ്‌ടം'; തുക ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയില്‍ - പോപ്പുലര്‍ ഫ്രണ്ടിനെതിരായി നടത്തിയ റെയ്‌ഡ്
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായി നടത്തിയ റെയ്‌ഡ് നടപടികളില്‍ പ്രതിഷേധിച്ചാണ് സംഘടന സെപ്‌റ്റംബര്‍ 24 ന് ഹര്‍ത്താല്‍ നടത്തിയത്

58 ബസുകൾ തകർക്കപ്പെട്ടു. 10 ജീവനക്കാർക്കും ഒരു യാത്രക്കാരനും പരിക്കേറ്റു. ബസുകൾ തകർത്തതും ട്രിപ്പുകൾ മുടങ്ങിയതിലുണ്ടായ നഷ്‌ടവുമടക്കം ആവശ്യപ്പെട്ടാണ് കെഎസ്ആർടിസിയുടെ ഹർജി. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടവെ ആക്രമികള്‍ ബസുകൾ തകർത്തത് മുറിവിൽ ഉപ്പുതേച്ചത് പോലെയാണെന്നും ഹർജിയിൽ കെഎസ്ആർടിസി പറയുന്നു. ജീവനക്കാർക്ക് ശമ്പളം നൽകാൻ കാലതാമസമുണ്ടായ വേളയിൽ അതിനെതിരെ രംഗത്തുവന്നവരാണ് ഹർത്താൽ പ്രഖ്യാപിച്ചവർ.
അത്തരക്കാർ തന്നെ ബസുകൾക്ക് നേരെ അക്രമം നടത്തി കനത്ത നഷ്‌ടം വരുത്തിയെന്നും വകുപ്പ് ആക്ഷേപമുന്നയിച്ചു. നേരത്തെ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ഡിവിഷൻ ബഞ്ച് സ്വമേധയാ ഇടപെട്ടിരുന്നു. മിന്നൽ ഹർത്താലിനെതിരായ ഹർജിയോടൊപ്പം നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ള കെഎസ്ആർടിസിയുടെ ഹർജിയും ഹൈക്കോടതി ഡിവിഷൻ ബഞ്ച് മറ്റന്നാൾ പരിഗണിക്കും.