എറണാകുളം:സമൂഹത്തില്‍ ക്രൂരതകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ദിവസവും പുറത്ത് വരുമ്പോഴും സ്‌നേഹം ഒരിക്കലും വറ്റി പോകാത്ത ചില മനുഷ്യരുമുണ്ട് ഈ ഭൂമിയില്‍.ഇതിന്‍റെ നേര്‍ സാക്ഷ്യമാണ് വിദേശത്ത് നിന്ന് കുഞ്ഞ് നിര്‍വാനെ തേടി എത്തിയ അജ്ഞാതന്‍റെ സഹായം. ഏതാനും കുറച്ച് ദിവസമായി സമൂഹ മാധ്യമങ്ങളിലെല്ലാം നിറഞ്ഞ് നില്‍ക്കുന്ന ഒരു വാര്‍ത്തയാണ് കുഞ്ഞ് നിര്‍വാന് പിച്ചവയ്‌ക്കാന്‍ 17.5 കോടി രൂപ വേണമെന്നത്.
സമൂഹ മാധ്യമങ്ങളില്‍ നിര്‍വാനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ വിവിധയിടങ്ങളില്‍ നിന്ന് സഹായമെത്തി തുടങ്ങി. എന്നാല്‍ ഭീമമായ 17.5 കോടി രൂപയെന്നത് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഇതിനിടെയാണ് അപ്രതീക്ഷിതമായ വിദേശത്ത് നിന്ന് സഹായമെത്തിയത്. പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താത്‌പര്യമില്ലാത്ത ഒരാളാണ് കുഞ്ഞ് നിര്‍വാന് സഹായമായി 11 കോടി രൂപ നല്‍കിയത്.
വിദേശത്ത് നിന്നും ക്രൗഡ് ഫണ്ടിങ് വഴിയാണ് സഹായമെത്തിയത്. ഇനി 80 ലക്ഷം രൂപ കൂടി ലഭിച്ചാല്‍ ചികിത്സയ്‌ക്കുള്ള മൊത്തം തുകയാകും. അപ്രതീക്ഷിതമായി ചികിത്സയ്‌ക്ക് ഇത്രയും വലിയ തുക ഒരുമിച്ച് ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് കുടുംബം.
രോഗവും രോഗ നിര്‍ണയവും:ഒരുമാസം മുമ്പാണ് നേവിയിലെ ഉദ്യോഗസ്ഥനായ സാരംഗ് അതിഥി ദമ്പതികളുടെ മകന്‍ നിര്‍വാന് എസ്എംഎ (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) ടൈപ്പ് 2 രോഗമാണെന്ന് സ്ഥിരീകരിച്ചത്. ജനിച്ച് 15 മാസം പിന്നിട്ടിട്ടും കുഞ്ഞ് കാലുകള്‍ ചലിപ്പിക്കാതായതോടെയാണ് കുടുംബം കുഞ്ഞിനെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. കുഞ്ഞ് ജനിച്ച് ഇപ്പോള്‍ 16 മാസം പിന്നിട്ടു.
കുഞ്ഞിന് രണ്ട് വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മരുന്ന് നല്‍കിയാല്‍ മാത്രമെ ചികിത്സ ഫലപ്രദമാകുകയുള്ളൂവെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. കേവലം എട്ട് മാസത്തിനുള്ളിൽ 17.5 കോടി രൂപ സമാഹരിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്ത കുടുംബം ഇതോടെ സുമനസുകളുടെ സഹായം തേടുകയായിരുന്നു. ഇതോടെ കുഞ്ഞ് നിര്‍വാന്‍റെ പേരിലുള്ള അക്കൗണ്ടിലേക്ക് ചെറുതും വലുതുമായ സഹായങ്ങള്‍ എത്തി തുടങ്ങി.