എറണാകുളം: അതിഥി തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങി വരാൻ തുടങ്ങിയതോടെ കൊവിഡ് വ്യാപനമുണ്ടാകുമോയെന്ന ആശങ്കയിലാണ് ആലുവയിലെ ജനങ്ങൾ. തിരിച്ചെത്തുന്ന തൊഴിലാളികൾ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നിരീക്ഷണത്തിൽ കഴിയുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തൊഴിലാളികൾക്ക് ജോലി ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ദീർഘദൂര ട്രെയിനുകളിൽ ആലുവ റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങുന്ന തൊഴിലാളികൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നത്. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ നിന്നെത്തിയ ഷാലിമാർ എകസ്പ്രസിൽ ആലുവയിലിറങ്ങിയത് മുന്നോറോളം അതിഥി തൊഴിലാളികളാണ്. റെയിൽവെ സ്റ്റേഷനിൽ ആരോഗ്യ വിഭാഗം ജീവനക്കാർ പേര് വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ ഒതുങ്ങുകയാണ് മുൻകരുതൽ. റെയിൽവേ സ്റ്റേഷൻ പരിസരത്തു തന്നെ സാമൂഹ്യാകലം ലംഘിച്ചാണ് ഇവർ ദീർഘസമയം ചെലവഴിക്കുന്നത്. പെരുമ്പാവൂർ ഉൾപ്പടെയുള്ള കിഴക്കൻ മേഖലകളിലേക്ക് ഇവർ യാത്ര തിരിക്കുന്നത് കെഎസ്ആർടിസി ബസുകളിലാണ്. നാട്ടുകാരോടൊപ്പമുള്ള ഈ യാത്രയും രോഗവ്യാപനത്തിന് കാരണമായേക്കാം.
അതിഥി തൊഴിലാളികൾ കൂട്ടമായി മടങ്ങിയെത്തുന്നു; ആശങ്കയിൽ ആലുവക്കാർ - അതിഥി തൊഴിലാളികൾ
കൊവിഡ് മാർഗനിർദേശങ്ങളെ കാറ്റിൽ പറത്തിയാണ് മിക്ക അതിഥി തൊഴിലാളികളും റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നത്. ഇങ്ങനെയുള്ള ശ്രദ്ധയില്ലായ്‌മ രോഗവ്യാപനം വർധിപ്പിക്കാനിടയാക്കും എന്നാണ് നാട്ടുകാരുടെ പക്ഷം.

തിരിച്ചെത്തുന്ന തൊഴിലാളികളിൽ രോഗബാധിതരുണ്ടായാൽ ആലുവ മേഖലയിൽ വീണ്ടും രോഗ വ്യാപനമുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കരാറുകാർക്ക് വേണ്ടി സ്ഥാപനങ്ങളിലെ ജീവനക്കാരായി എത്തുന്നവരെ ബന്ധപ്പെട്ട സ്ഥാപനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. അതേസമയം സ്വന്തം നിലയിൽ എത്തുന്ന തൊഴിലാളികൾ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. രോഗവ്യാപനത്തിന് മുൻപ് സർക്കാർ യാത്രാ സംവിധാനങ്ങളൊരുക്കി തിരിച്ചയച്ച അതിഥി തൊഴിലാളികളാണിപ്പോൾ കേരളത്തിലേക്ക് പ്രധാനമായും തിരിച്ചെത്തുന്നത്. കൊവിഡിനെ തുടർന്ന് വ്യവസായ മേഖലകളിൽ പ്രവർത്തനം മന്ദഗതിയിലായതിനാൽ ജോലി ലഭിക്കാത്ത നിരവധി തൊഴിലാളികളാണ് ആലുവ, പെരുമ്പാവൂർ പ്രദേശങ്ങളിലുള്ളത്. തിരിച്ചെത്തിയ അതിഥി തൊഴിലാളികളിൽ നൂറിലധികം പേർ ജോലിയില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം സ്വദേശത്തേക്ക് തന്നെ മടങ്ങിയിരുന്നു.