എറണാകുളം: ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയാണ് മീര നായർ (Meera Nair). സത്യൻ അന്തിക്കാട് മലയാളിക്ക് സമ്മാനിച്ച മറ്റൊരു പ്രതിഭ. അഭിനയം മാത്രമല്ല നൃത്തവും സാഹിത്യവും ക്രിയാത്മക ലോകത്തിന് മാറ്റുകൂട്ടുന്നു. ഞാൻ പ്രകാശൻ, പുലിയാട്ടം, അച്ഛൻ ഒരു വാഴ വച്ചു രാജസേനൻ ചിത്രമായ ഞാനും പിന്നൊരു ഞാനും അങ്ങനെ നിരവധി ചിത്രങ്ങളിൽ മീര നായർ വേഷമിട്ടു. ചലച്ചിത്ര നടനായ ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഉർവശിക്കൊപ്പം ഒരു സുപ്രധാന വേഷം മീര നായർ കൈകാര്യം ചെയ്യുന്നുണ്ട്.
സിനിമാഭിനയം ജീവിതത്തിൽ ആഗ്രഹിച്ചിരുന്ന ഒരു കാര്യമല്ലായിരുന്നു. എംബിഎ ബിരുദത്തിനു ശേഷം ചില കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്‌തു. 30 വയസ്സിനു ശേഷമാണ് സാഹിത്യ ലോകത്തേക്ക് കടന്നുവരുന്നത്. നൃത്തത്തിലും സാഹിത്യത്തിലും ചെറുപ്പകാലം മുതൽക്ക് തന്നെ അഭിനിവേശം ഉണ്ടായിരുന്നു. അത്തരം കല അഭിരുചികളാണ് സിനിമയിലേക്കുള്ള വഴി എളുപ്പമാക്കിയത്. സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ ആയിട്ട സാഹിത്യസൃഷ്‌ടികൾ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയപ്പോൾ പുസ്‌തകരൂപത്തിൽ സൃഷ്‌ടികൾ പുറത്തിറക്കാൻ തീരുമാനമെടുത്തു. ആദ്യ പുസ്‌തകത്തിനു തന്നെ മ്യൂസ് ഇന്ത്യ യങ് റൈറ്റർ പുരസ്‌കാരം തേടിയെത്തി.
മീരാ നായർ രചിച്ച പോയട്രി വെൻഡിങ് മെഷീൻ എന്ന പുസ്‌തകം വളരെയധികം ശ്രദ്ധേയമാണ്. ഹാസ്യാത്മക രീതിയിലുള്ള കവിതകളാണ് പോയട്രി വെൻഡിങ് മെഷീനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മീര നായരുടെ രണ്ടാമത്തെ പുസ്‌തകം കൂടിയാണിത്. കവിതകളുടെ ആശയങ്ങൾ ഒരിക്കലും ഏകീകൃത സ്വഭാവമുള്ളതല്ല. എല്ലാ വൈകാരികതയും ആശയങ്ങളും കവിതയ്ക്ക് പാത്രം ആകാറുണ്ട്. ഇംഗ്ലീഷ് ഭാഷയിലാണ് മീരാ നായരുടെ സൃഷ്‌ടികൾ. മലയാള ഭാഷ വഴങ്ങാത്തതിൽ ഒരല്‍പം സങ്കടം ഇല്ലാതെ ഇല്ല. എങ്കിലും ഭാഷ പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.