കേരളം

kerala

By

Published : Sep 10, 2019, 5:33 PM IST

Updated : Sep 10, 2019, 7:03 PM IST

ETV Bharat / state

മഴയില്‍ തകർന്നത് സിനഗോഗ് ചരിത്രം; മട്ടാഞ്ചേരി കറുത്ത ജൂതപ്പള്ളി തകർന്നു

400 വര്‍ഷം പഴക്കമുള്ള പള്ളിയുടെ  മുൻഭാഗമാണ്  ഇന്ന് രാവിലെ തകര്‍ന്നു വീണത്.  ബാക്കി ഭാഗവും തകര്‍ച്ചയുടെ വക്കിലാണ്. മട്ടാഞ്ചേരിയിൽ കറുത്ത ജൂതൻമാർ എന്നൊരു ജനവിഭാഗം ജീവിച്ചിരുന്നുവെന്നതിന്‍റെ അവസാനത്തെ അടയാളം കൂടിയാണ് പുരാതനമായ സിനഗോഗിന്‍റെ തകർച്ചയോടെ ഇല്ലാതായത്.

മട്ടാഞ്ചേരിയിൽ സിനഗോഗ് തകര്‍ന്നു

കൊച്ചി: കേരള ചരിത്രത്തില്‍ നിർണായക പ്രാധാന്യമുള്ള മട്ടാഞ്ചേരി കറുത്ത ജൂതപ്പള്ളി കനത്ത മഴയില്‍ തകർന്നു. 400 വര്‍ഷം പഴക്കമുള്ള പള്ളിയുടെ മുൻഭാഗമാണ് ഇന്ന് രാവിലെ തകര്‍ന്നു വീണത്. ബാക്കി ഭാഗവും തകര്‍ച്ചയുടെ വക്കിലാണ്.
കേരളത്തിലെ ജൂതചരിത്രത്തിൽ വളരെ പ്രാധാന്യമുള്ളതായിരുന്നു മട്ടാഞ്ചേരിയിലെ കറുത്ത ജൂതപ്പള്ളി. കാലങ്ങളായി പരിപാലിക്കാതെ കിടന്നിരുന്ന ഈ പള്ളി സർക്കാർ ഏറ്റെടുത്ത് ചരിത്ര സ്‌മാരകമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ തുടർ നടപടികളുണ്ടായില്ല. മട്ടാഞ്ചേരിയിൽ നിലവിലുണ്ടായിരുന്ന പ്രസിദ്ധമായ ജൂതപള്ളിയിൽ കറുത്ത ജൂത്മാർക്ക് പ്രവേശനം നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് മുന്നൂറ്റി അമ്പതിൽപരം വരുന്ന കറുത്ത ജൂതൻമാർ ചേർന്ന് പള്ളി നിർമ്മിച്ചത്. കടുത്ത വര്‍ണ വിവേചനത്തിന്‍റെ സ്‌മാരകം കൂടിയായിരുന്നു ഈ സിനഗോഗ്.

അതിനിടെ, വ്യാജ രേഖകളുണ്ടാക്കി സ്വകാര്യ വ്യക്തി കയ്യടക്കി വച്ച പള്ളി കയർ ഗോഡൗണായും മറ്റും ഉപയോഗിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ രംഗത്തുവരികയും ഉടമസ്ഥാവകാശത്തെ കുറിച്ച് തർക്കങ്ങൾ ഉയരുകയും ചെയ്‌തു. പള്ളി കൈവശം വച്ചിരുന്ന വ്യക്തി പള്ളി പൊളിച്ച് നീക്കാൻ നടത്തിയ ശ്രമം നാട്ടുകാർ ഇടപ്പെട്ട് തടയുകയായിരുന്നു. അന്ന് പള്ളിയുടെ ഷട്ടര്‍ തകര്‍ക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പള്ളിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മട്ടാഞ്ചേരിയിൽ കറുത്ത ജൂതൻമാർ എന്നൊരു ജനവിഭാഗം ജീവിച്ചിരുന്നുവെന്നതിന്‍റെ അവസാനത്തെ അടയാളം കൂടിയാണ് പുരാതനമായ സിനഗോഗിന്‍റെ തകർച്ചയോടെ ഇല്ലാതായത്.

മഴയില്‍ തകർന്നത് സിനഗോഗ് ചരിത്രം; മട്ടാഞ്ചേരി കറുത്ത ജൂതപ്പള്ളി തകർന്നു
Last Updated : Sep 10, 2019, 7:03 PM IST

ABOUT THE AUTHOR

...view details